ഇടുക്കി: ഒളിക്യാമറയില്‍ ദൃശ്യങ്ങള്‍ പകർത്തി വനിതാ പോലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസില്‍ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍.വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വൈശാഖ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏഴ് മാസത്തോളമായി പകർത്തിയ മുഴുവൻ ദൃശ്യങ്ങളും വൈശാഖിന്റെ മൊബൈലില്‍ നിന്ന് കണ്ടെടുത്തു.
കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തറിയുന്നത്. വനിതാ പോലീസ് ഉദ്യോഗസ്ഥയെ അവരുടെ നഗ്നചിത്രങ്ങള്‍ ഒളിക്യാമറയില്‍ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥ ഇടുക്കി വനിത സെല്ലില്‍ പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ വൈശാഖിനെ സൈബർ വിഭാഗം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥയുടെ വസ്ത്രങ്ങള്‍ മാറുന്ന ദൃശ്യങ്ങള്‍ മൊബൈലിലൂടെ ഉദ്യോഗസ്ഥയ്ക്ക് അയച്ചു നല്‍കുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥ വനിത സെല്ലിലും സൈബർ ക്രൈമിലും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇടുക്കി എസ്പിയുടെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തത്.
അന്വേഷണത്തില്‍ കഴിഞ്ഞ ഏഴ് മാസമായി വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിട്ടുള്ള മുഴുവൻ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെയും നഗ്നചിത്രങ്ങള്‍ ഇയാള്‍ ഒളിക്യാമറ വച്ച് പകർത്തിയതായി കണ്ടെത്തി. ഇവർ അറിയാതെ വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് വസ്ത്രം മാറുന്നതിന് ഏർപ്പെടുത്തിയ റൂമില്‍ ഒളിക്യാമറ വെക്കുകയും ഇത് മൊബൈലില്‍ കണക്‌ട് ചെയ്യുകയുമായിരുന്നു.
മണ്ഡലകാലം മുതല്‍ വണ്ടിപ്പെരിയാർ സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് വന്ന പോലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വൈശാഖിന്റെ മൊബൈലില്‍ ഉണ്ടെന്നാണ് വിവരം. തുടർന്നാണ് സൈബർ കുറ്റം ഉള്‍പ്പെടെ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.