റിയാദ്: നാട്ടിലേക്ക് മടങ്ങുന്ന നവോദയ സ്ഥാപകരിൽ ഒരാളായ പൂക്കോയ തങ്ങൾക്ക് റിയാദ് സമൂഹം യാത്രയയപ്പ് നൽകി. ചടങ്ങ് സാമൂഹ്യപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്‌ഘാടനം ചെയ്തു. റിയാദിൽ സാംസ്‌കാരിക മണ്ഡലത്തിൽ മൂന്നു പതിറ്റാണ്ടായി പൂക്കോയ തങ്ങൾ നൽകിയ സംഭാവനകൾ പ്രാസംഗികർ അനുസ്മരിച്ചു. കേളി, നവോദയ, കിയോസ് തുടങ്ങിയ സംഘടനകളുടെ ശില്പികളിൽ ഒരാൾ, കേളി നേതൃത്തിലുണ്ടായിരിക്കെ പ്രവാസലോകത്താദ്യമായി മലയാളി ഡയറക്റ്ററി പുറത്തിറക്കിയ കമ്മിറ്റിയുടെ കൺവീനർ പൂക്കോയ തങ്ങളായിരുന്നു. കൈയെഴുത്തുമാസികയും അനവധി കലാസാംസ്കാരിക പരിപാടികൾക്കും നേതൃത്വം നൽകിയ പൂക്കോയ തങ്ങൾ റിയാദിൽ നഷ്ടവും നാട്ടിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് കരുത്താകുമെന്ന് ആശംസകൾ നേർന്നവർ അഭിപ്രായപ്പെട്ടു. ശിഹാബ് കൊട്ടുകാട്, ഗഫൂർ കൊയിലാണ്ടി, വിനോദ് കൃഷ്ണ, നെബു വർഗ്ഗീസ്, റഫീഖ് പന്നിയങ്കര, സബീന എം സാലി, ആതിര ഗോപൻ, ഫിറോസ്ഖാൻ, ഇസ്മായിൽ കണ്ണൂർ, നിസാർ അഹമ്മദ്, പ്രഭാകരൻ, റസ്സൽ, അനിൽ മണമ്പൂർ, അനിൽ പിരപ്പൻകോട്, ഷൈജു ചെമ്പൂര്, ശ്രീരാജ്, ഹാരിസ്, ബാബുജി, സജീവ്, ഷാജു പത്തനാപുരം, അമീർ, നാസ്സർ പൂവാർ, ഹാരിഫ്, കുമ്മിൾ സുധീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിക്രമലാൽ അധ്യക്ഷനായിരുന്നു. നവോദയ സെക്രട്ടറി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റിയുടെ മെമന്റോ സെക്രട്ടറി രവീന്ദ്രനും പ്രസിഡണ്ട് വികമലാലും ചേർന്ന് കൈമാറി. ഷിഫാ യൂണിറ്റ്, മൻഫുഅ യൂണിറ്റ്, കുടുബവേദി എന്നിവരും ഉപഹാരങ്ങൾ കൈമാറി. തന്റെ പ്രവാസ ജീവിതത്തെ കുറിച്ചും സംഘടനാ പ്രവർത്തനങ്ങളെ കുറിച്ചും വിവരിച്ച ശേഷം യാത്രയയപ്പിന് പൂക്കോയ തങ്ങൾ നന്ദി പറഞ്ഞു.
കണ്ണൂർ കൂത്തുപറമ്പ്, കോട്ടയം മലബാർ സ്വദേശിയായ പൂക്കോയ തങ്ങൾ 1993 സെപ്റ്റംബർ 13 ന് റിയാദിലെ ഒരു കമ്പനിയിൽ വെൽഡർ തസ്തികയിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുകയായിരുന്നു. പിന്നീട് സെക്ഷൻ സെക്രട്ടറി, പ്രൊഡക്ഷൻ കൺട്രോളർ, അസിസ്റ്റന്റ് എഞ്ചിനീയർ, സീനിയർ കോസ്ററ് എസ്റിമേഷൻ സ്പെഷ്യലിസ്റ്റ് എന്നീ തസ്തികകളിലേക്ക് പ്രൊമോട്ട് ചെയ്യപ്പെട്ടു.ബി എസ് സി ബിരുദധാരിയായ പൂക്കോയയുടെ കുടുംബവും ഏറെക്കാലം റിയാദിലുണ്ടായിരുന്നു. ഇപ്പോൾ ചെറുവാഞ്ചേരിയിൽ താമസിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യയും 4 മക്കളും അടങ്ങുന്ന കുടുംബവും നാട്ടിൽ സി പി ഐ എം പാർട്ടി പ്രവർത്തനനത്തിൽ സജീവമാണ്. നിലവിൽ സി പി എം അംഗമായ പൂക്കോയ തങ്ങൾ നാട്ടിൽ പാർട്ടി പ്രവർത്തനനത്തിൽ സജീവമാകുകയും കൂടാതെ സ്വന്തം നിലയിലോ അല്ലെങ്കിൽ കൂട്ടായോ എന്തെങ്കിലും സംരംഭം തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് പറഞ്ഞു.