തൃശൂർ പോട്ട ഫെഡറല്‍ ബാങ്ക് കവർച്ച കേസില്‍ റിമാൻഡിലായ പ്രതി റിജോ ആൻ്റണിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ടു ദിവസത്തെ കസ്റ്റഡി കാലാവധിയാണ് അനുവദിച്ചിരിക്കുന്നത്.അന്വേഷണത്തിനായി അഞ്ചു ദിവസത്തേക്കാണ് പ്രതിയെ കോടതിയിൽ നിന്ന് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. തെളിവെടുപ്പിനായി കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും രണ്ടുദിവസം മാത്രമാണ് കോടതി അനുവദിച്ചത്.
പ്രതി കൃത്യം നടത്തി രക്ഷപ്പെട്ട വാഹനത്തെ കുറിച്ച് കൂടുതല്‍ പരിശോധനകള്‍ വേണമെന്നാണ് പൊലീസിന്റെ കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്. കൃത്യം നടത്താൻ ഉപയോഗിച്ച ഹെല്‍മറ്റ് , ജാക്കറ്റ് , ഗ്ലൗസ് എന്നിവ കണ്ടെത്തണം. വാഹനത്തിൻ്റെ രേഖകള്‍ കണ്ടെത്തണമെന്നുമായിരുന്നു പൊലീസിൻ്റെ കസ്റ്റഡി അപേക്ഷയില്‍ സൂചിപ്പിച്ചിരുന്ന ആവശ്യങ്ങള്‍.
കവർച്ച, ഭവനഭേദനം, ക്രിമിനല്‍ ഗൂഡാലോചന കുറ്റങ്ങള്‍ ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസില്‍ പ്രതിക്ക് പരമാവധി 13 വർഷം തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. പ്രതിക്ക് വേണ്ടി ഇന്ന് തന്നെ ജാമ്യാപേക്ഷ നല്‍കാനാണ് പ്രതിഭാഗം അഭിഭാഷകൻ തീരുമാനിച്ചിരിക്കുന്നത്. പ്രതിയെ തിരിച്ചറിഞ്ഞത് ശരീര പ്രകൃതിയും ശബ്ദവും കണ്‍തടവും കണ്ടാണെന്നും കളവ് പോയ 15 ലക്ഷം രൂപയില്‍ 12 ലക്ഷം ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയെന്നും റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു. പ്രതി 2.9 ലക്ഷം രൂപ കടം തിരികെ നല്‍കാൻ ഉപയോഗിച്ചെന്നും, 10,000 രൂപ ചെലവായെന്നും റിപ്പോർട്ടിലുണ്ട്.ഫെബ്രുവരി 14ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മുഖം മൂടി ധരിച്ചെത്തിയ പ്രതി പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ മോഷണം നടത്തിയത്. ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോകുന്ന സമയത്താണ് ഇയാള്‍ കത്തിയുമായി ബാങ്കിലേക്ക് കടന്നുവന്നത്. ആ സമയത്ത് ബാങ്കിലുണ്ടായിരുന്ന ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ടൊയ്‌ലെറ്റിനുള്ളില്‍ പൂട്ടിയിടുകയായിരുന്നു. തുടർന്ന് ഇയാള്‍ ക്യാഷ് കൗണ്ടർ തല്ലിപ്പൊളിച്ച് അവിടെയുണ്ടായിരുന്ന പണം മുഴുവൻ കൊള്ളയടിച്ചു. ഏകദേശം 15 മിനിറ്റ് സമയത്തിനുള്ളില്‍ ഇയാള്‍ മോഷണം പൂർത്തിയാക്കി ബാങ്കില്‍ നിന്നും രക്ഷപ്പെട്ടിരുന്നു.