കൊയിലാണ്ടി: ചേമഞ്ചേരിയിൽ നിർമ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലത്തിന്റെ ഒരു ഭാഗം തകർന്നു വീണു. കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവിൽ പുതിയതായി നിർമ്മിക്കുന്ന പാലത്തിന്റെ ബിം ചെരിഞ്ഞു വീഴുകയായിരുന്നു. പുഴയുടെ മധ്യത്തിലാണ് സംഭവം.
നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമായി പറയുന്നത്. ബിം ചെരിഞ്ഞു വീണ് തൊഴിലാളികളിൽ ഒരാള്‍ക്ക് പരിക്കേറ്റു. 24 കോടിയോളം രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന പാലമാണ് തകര്‍ന്ന് വീണത്. പിഎംആര്‍ ഗ്രൂപ്പാണ് പാലം നിര്‍മിക്കുന്നത്. പിഡബ്ല്യുഡി കേരള റോഡ് ഫണ്ട് യൂണിറ്റിന്റെ മേൽനോട്ടത്തിലാണ് നിര്‍മാണ പ്രവൃത്തി നടക്കുന്നത്.
തോരായികടവ് പാലം തകർച്ചയിൽ പൊതുമരാമത്ത് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി. പ്രൊജക്ട് ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.