റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന് കീഴ്കോടതി വിധിച്ച 20 വർഷം തടവുശിക്ഷ ശരിവെച്ച് അപ്പീല്‍ കോടതിയുടെ ഉത്തരവ്.കഴിഞ്ഞ മെയ് 26നാണ് 20 വർഷത്തെ തടവിന് വിധിച്ചുള്ള റിയാദ് ക്രിമിനല്‍ കോടതിയുടെ ഉത്തരവുണ്ടായത്.
വിധിക്ക് ശേഷം പബ്ലിക് പ്രോസിക്യൂഷൻ അപ്പീലുമായി മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷ കൂട്ടണമെന്നായിരുന്നു ആവശ്യം. ബുധനാഴ്ച രാവിലെ 11ന് ചേർന്ന അപ്പീല്‍ കോടതി സിറ്റിങ് നിലവിലെ വിധി ശരിവെച്ചു. ജയിലില്‍ 19 വർഷം പിന്നിട്ട പ്രതിക്ക് മോചനം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. എന്നാല്‍ ആവശ്യമെങ്കില്‍ പ്രതിഭാഗത്തിന് മേല്‍ക്കോടതിയെ സമീപിക്കാം എന്നും കോടതി പറഞ്ഞു.
റഹീമിന്‍റെ അഭിഭാഷകാരും ഇന്ത്യൻ എംബസി പ്രതിനിധി സവാദ് യൂസഫും റഹീം കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂരും ഓണ്‍ലൈൻ കോടതിയില്‍ ഹാജരായി. കീഴ്കോടതി വിധി ശരിവെച്ച അപ്പീല്‍ കോടതിയുടെ വിധി ആശ്വാസമാണെന്ന് വിധിക്ക് ശേഷം റിയാദ് റഹീം സഹായ സമിതി അറിയിച്ചു.