തിരുവനന്തപുരം: ആരോപണങ്ങള്‍ക്കു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ നടപടിയെടുത്ത് കോണ്‍ഗ്രസ്. പാർട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. അതേസമയം, രാഹുലിന്റെ രാജി പാർട്ടി ആവശ്യപ്പെട്ടില്ല.
സസ്പെൻഡ് ചെയ്തതോടെ, അടുത്ത നിയമസഭാ സമ്മേളനത്തില്‍ രാഹുലിന് പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. എന്നാല്‍, നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ രാഹുല്‍ അവധിയില്‍ പ്രവേശിക്കാനാണ് സാധ്യത.
ആരോപണങ്ങള്‍ക്കു പിന്നാലെ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. രാഹുല്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന് പാർട്ടിക്കുള്ളില്‍ത്തന്നെ അഭിപ്രായം ഉയർന്നെങ്കിലും തല്ക്കാലം രാജിയില്ലാതെ പാർട്ടിയില്‍നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
എംഎല്‍എ സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നാല്‍ അതു വഴി മണ്ഡലത്തിലെ രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിക്ക് ഒരു എം എൽഎ യെ സൃഷ്ട്ടിക്കാൻ കഴിഞാൽ അത് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് പാർട്ടിക്ക്. ഇതോടെ എംഎല്‍എ സ്ഥാനത്തു നിന്നുള്ള രാജിക്ക് ശക്തമായ സമ്മർദം ഉയർത്തിയ നേതാക്കള്‍ പോലും അയഞ്ഞു.
രാഹുലിനെ സസ്പെൻഡ് ചെയ്ത് വിവാദങ്ങളെക്കുറിച്ചു അന്വേഷിക്കാൻ സമിതിയെ വയ്ക്കാനാണ് നീക്കം. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജിക്കൊപ്പം രാഹുലിന്റെ സസ്പെൻഷൻ കൂടിയാകുമ്പോള്‍ രാഷ്ട്രീയ എതിരാളികളെ നേരിടാൻ കഴിയുമെന്നാണ് പാർട്ടിയുടെ വിലയിരുത്തല്‍.