റിയാദ്: സൗദി അറേബ്യയില്‍ റെയില്‍വേക്ക് വൻ കുതിപ്പ്. റിയാദ് മെട്രോ പൂർണമായും പ്രവർത്തന പഥത്തിലെത്തിയ ശേഷം ആദ്യ മൂന്ന് മാസം സഞ്ചരിച്ചത് 2.5 കോടി ആളുകള്‍.ഈ വർഷത്തെ ആദ്യ പാദത്തിലെ കണക്കാണിത്. സൗദിയിലെ നഗരാധിഷ്ഠിത ട്രെയിൻ ശൃംഖലകളുടെ പട്ടികയില്‍ ഒന്നാമതെത്തിയതായി ഗതാഗത അതോറിറ്റി (ടി.ജി.എ) പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കി. നഗരങ്ങള്‍ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള ട്രെയിനുകളുടെ പട്ടികയില്‍ റിയാദ് മെട്രോ ഒന്നാമതാണ്.
അതോറിറ്റിയുടെ ഈ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ആദ്യ പാദത്തില്‍ രാജ്യത്ത് മൊത്തം 3.23 കോടി യാത്രക്കാർ അർബൻ റെയില്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചു. റിയാദ് ട്രെയിനിനുശേഷം ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലെ ഓട്ടോമേറ്റഡ് ട്രെയിനാണ് രണ്ടാം സ്ഥാനത്ത്. ഇതേ കാലയളവില്‍ ഈ ട്രെയിനുകളില്‍ യാത്ര ചെയ്തവരുടെ എണ്ണം 60 ലക്ഷമാണ്. റിയാദിലെ അമീറ നൂറ ബിൻത് അബ്ദുറഹ്മാൻ സർവകലാശാലയിലെ ഓട്ടോമേറ്റഡ് റെയില്‍ സംവിധാനം ഉപയോഗിച്ചവരുടെ എണ്ണം ഒമ്ബത് ലക്ഷം കവിഞ്ഞതായും റിപ്പോർട്ടിലുണ്ട്. ഈ വർഷം ആദ്യ പാദത്തില്‍ സൗദിയിലെ മൊത്തം റെയില്‍ ഗതാഗത മേഖല ശ്രദ്ധേയമായ നേട്ടം കൈവരിച്ചതായും 3.5 കോടിയിലധികം യാത്രക്കാർ ട്രെയിനില്‍ സഞ്ചരിച്ചതായും സൗദി ഗതാഗത അതോറിറ്റി പറഞ്ഞു.
നഗര ഗതാഗതം വർധിപ്പിക്കുന്നതിനും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി രാജ്യത്ത് നടപ്പാക്കിയ ഏറ്റവും വലിയ പൊതുഗതാഗത പദ്ധതിയാണ് റിയാദ് മെട്രോ. റിയാദ് സിറ്റി റോയല്‍ കമീഷെൻറ കീഴിലുള്ള ഈ പദ്ധതിയില്‍ ഡ്രൈവറില്ലാതെയാണ് ട്രെയിനുകള്‍ ഓടുന്നത്. ട്രെയിനുകള്‍ ഓട്ടോമേറ്റഡ് നിയന്ത്രണ സാങ്കേതികവിദ്യയിലാണ് പ്രവർത്തിക്കുന്നത്.