ദുബൈ: പ്രായപൂർത്തിയാകാത്ത ബ്രിട്ടിഷ് പെണ്‍കുട്ടിയുമായി ശാരീരിക ബന്ധത്തില്‍ ഏർപ്പെട്ട കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ദുബായില്‍ തടവിലായിരുന്ന ബ്രിട്ടിഷ് കൗമാരക്കാരൻ മാർക്കസ് ഫക്കാനയെ മോചിപ്പിച്ചു.ഈദ് അല്‍ അദ്ഹയ്ക്ക് മുന്നോടിയായി ദുബായിലെ ജയിലുകളില്‍ കഴിയുന്ന 985 തടവുകാർക്ക് യു എ ഇ വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം മാപ്പ് നല്‍കിയിരുന്നു. ഈ പട്ടികയില്‍ ഉള്‍പ്പെട്ടതിനെത്തുടർന്നാണ് കഴിഞ്ഞ ജൂണ്‍ 3 ന് യുകെ പൗരനായ മാർക്കസ് ഫക്കാനയെ വിട്ടയച്ചതെന്ന് ദുബായ് സർക്കാരിന്‍റെ മീഡിയ ഓഫീസ് വ്യക്തമാക്കി.
ഉഭയ സമ്മതത്തോടെയായിരുന്നു ബന്ധമെങ്കിലും പെണ്‍കുട്ടിക്ക് 17 വയസ്സ് മാത്രമായിരുന്നു പ്രായം. യു എ ഇ നിയമമനുസരിച്ച് സമ്മതം നല്‍കണമെങ്കില്‍ 18 വയസ്സ് തികയണം. ഈ സാഹചര്യത്തിലാണ് ബ്രിട്ടിഷ് കൗമാരക്കാരൻ ശിക്ഷിക്കപ്പെട്ട് ജയിലിലായത്.
മാർക്കസ് ഫക്കാനയുടെ മോചനം യുകെയുടെ വിദേശ, കോമണ്‍വെല്‍ത്ത്, വികസന ഓഫീസിന്‍റെ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.