കെ. വി. തോമസിൻ്റെ യാത്ര ബത്ത ഉയര്‍ത്തണം; 5 ലക്ഷത്തില്‍ നിന്നും 11.31 ലക്ഷമാക്കാൻ ശുപാര്‍ശ

തിരുവനന്തപുരം: ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസിന് ലക്ഷങ്ങള്‍ വാരി നല്‍കാന്‍ സര്‍ക്കാര്‍. കേരള ഹൗസിലെ പ്രത്യേക പ്രതിനിധിയായ കെ.വി.തോമസിന്റെ വാര്‍ഷിക യാത്രാബത്ത വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുകയാണ് സര്‍ക്കാര്‍.അഞ്ചുലക്ഷത്തില്‍നിന്നു 11.31 ലക്ഷമാക്കാനാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഈ ശുപാര്‍ശ നിയമസഭയുടെ സബ്ജക്‌ട് കമ്മിറ്റിയില്‍ വച്ചു. പിഎസ്സി ചെയര്‍മാനും അംഗങ്ങള്‍ക്കും ലക്ഷങ്ങള്‍ ശമ്പള വര്‍ധന നടത്തിയതിന് പിന്നാലെയാണ് കെവി തോമിസിനെയും ലക്ഷങ്ങള്‍ നല്‍കി പ്രീതിപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം.

കഴിഞ്ഞവര്‍ഷം 6.31 ലക്ഷം രൂപ ചിലവായതിനാല്‍ യാത്രാബത്ത അഞ്ച് ലക്ഷം രൂപ പോരെന്നും 11.31 ലക്ഷം വേണമെന്നും ധനവകുപ്പിനോട് പൊതുഭരണ വകുപ്പിന്റെ പ്രോട്ടോക്കോള്‍ വിഭാഗം ശുപാര്‍ശ ചെയ്യുകയായിരുന്നു. ഓണറേറിയം ഇനത്തില്‍ പ്രതിവര്‍ഷം ലക്ഷങ്ങള്‍ കെ.വി.തോമസിന് ലഭിക്കുന്നുണ്ട്. ഇതിനുപുറമെയാണ് യാത്രാബത്ത ഇരട്ടിയാക്കാനുള്ള നിര്‍ദേശം.

പൊതുഭരണവകുപ്പിന്റെ ശുപാര്‍ശയില്‍ ഇനി തീരുമാനമെടുക്കേണ്ടത് ധനവകുപ്പാണ്. പ്രത്യേക പ്രതിനിധിയുടെ ഓണറേറിയം, പേഴ്സനല്‍ സ്റ്റാഫിന്റെ വേതനം, വിമാന യാത്രാക്കൂലി, വാഹനത്തിനുള്ള ഇന്ധനച്ചെലവ് എന്നിവയ്ക്കായി പ്രതിവര്‍ഷം 30 ലക്ഷത്തോളം രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്.

കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ മുന്‍ കേന്ദ്രമന്ത്രി കെ.വി.തോമസിനെ 2023 ജനുവരി 19നാണ് കാബിനറ്റ് പദവിയോടെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി സര്‍ക്കാര്‍ നിയമിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് തോമസ് കോണ്‍ഗ്രസുമായി ഇടഞ്ഞത്. കേരളത്തിന്റെ താല്‍പര്യങ്ങള്‍ ദേശീയ തലത്തില്‍ സംരക്ഷിക്കുന്നതിനും കേന്ദ്രസര്‍ക്കാരുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തി പ്രധാന വിഷയങ്ങളില്‍ ഇടപെടുന്നതിനുമാണ് പ്രത്യേക പ്രതിനിധിയെ നിയോഗിച്ചത്.

അഞ്ച് ജീവനക്കാരാണ് അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫിലുള്ളത്. പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡന്റ്, ഡ്രൈവര്‍ എന്നിങ്ങനെയാണ് നിയമനം. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ട്രഷറി നിയന്ത്രണത്തില്‍ ഇളവുവരുത്തി 12.50 ലക്ഷം രൂപ കെ.വി.തോമസിന് ഓണറേറിയം നല്‍കിയതും ആരോപണത്തിന് ഇടയാക്കിയിരുന്നു. കാബിനറ്റ് റാങ്ക് നല്‍കിയുള്ള കെ.വി.തോമസിന്റെ നിയമനം അനാവശ്യ ചെലവാണെന്ന ആരോപണം പ്രതിപക്ഷം നിരന്തരം ഉയര്‍ത്തിയിരുന്നു.

spot_img

Related Articles

Latest news