റിയാദ്:
പേരാമ്പ്രയിൽ യുഡിഎഫ് നേതാക്കളും പ്രവർത്തകരും സമാധാനപരമായി നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ പൊലീസ് നടത്തിയ ക്രൂരമായ നരനായാട്ടിൽ വടകര എം.പി. ഷാഫി പറമ്പിൽ, ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉൾപ്പെടെ നിരവധി നേതാക്കൾക്കും പ്രവർത്തകർക്കും ഗുരുതര പരിക്കേറ്റതിനെതിരെ റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പിണറായി വിജയന്റെ ആജ്ഞാവർത്തികളായി നിരപരാധികളായ ജനങ്ങളെയും പ്രതിഷേധക്കാരെയും നേരെ മാരകമായ അക്രമങ്ങൾ അഴിച്ചുവിടുന്ന പോലീസുകാർക്ക് ജനാധിപത്യത്തിന്റെ അതിർത്തികൾ മറക്കരുതെന്നും ഇത്തരം അധികാരമർദനങ്ങളുടെ ദിനങ്ങൾ അധികം നീളില്ലെന്നും ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി വാർത്താക്കുറിപ്പിൽ മുന്നറിയിപ്പ് നൽകി.
പ്രതിപക്ഷ നേതാക്കളെയും പൊതുജനങ്ങളെയും നേരെ ലക്ഷ്യമിട്ട് സർക്കാർ കയ്യടക്കിയ പോലീസിൻ്റെ ക്രൂരത കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും കറുത്ത അദ്ധ്യായങ്ങളിലൊന്നാണെന്ന് കമ്മിറ്റി വിലയിരുത്തി. വിവാദമായ ശബരിമല സ്വർണ്ണമോഷണ വിഷയത്തിൽ നിന്നുള്ള ജനശ്രദ്ധ തിരിക്കാനും പിണറായി ഭരണത്തിന്റെ പരാജയങ്ങൾ മറച്ചുവെക്കാനുമാണ് സർക്കാർ ഇത്തരം രാഷ്ട്രീയ പക തീർക്കലുകളിൽ ഏർപ്പെടുന്നതെന്ന് കമ്മിറ്റി ആരോപിച്ചു.
ജനങ്ങളോടും പ്രതിപക്ഷ നേതാക്കളോടും പൊലീസ് കാണിച്ച ഈ ക്രൂരത ഭരണഘടനാ മൂല്യങ്ങൾക്കും ജനാധിപത്യത്തിൻ്റെ ആത്മാവിനും എതിരായതാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പിണറായി സർക്കാരിന്റെ ജനവിരുദ്ധ സമീപനത്തിനെതിരെ വിദേശത്തും രാജ്യത്തിനകത്തും ജനാധിപത്യ മനസ്സുള്ളവർ ഒരുമിച്ച് ഉയർന്ന ശബ്ദത്തിൽ പ്രതികരിക്കേണ്ട സമയമാണിതെന്നും ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി കൂട്ടിച്ചേർത്തു.