നോട്ട് നിരോധനത്തിന് ആറ് വര്‍ഷത്തിനിപ്പുറവും ‘നോട്ട്’ തന്നെ രാജാവ്

നോട്ട് നിരോധനത്തിന് ആറ് വര്‍ഷത്തിനിപ്പുറവും ‘നോട്ട്’ തന്നെ രാജാവ്. പൊതുജനത്തിന്റെ കൈയില്‍ വിനിമയത്തിനായി ഉപയോഗിക്കാന്‍ 30.88 ലക്ഷം കോടി രൂപയുണ്ടെന്നാണ് ആര്‍ബിഐ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ആറ് വര്‍ഷം മുന്‍പ് നവംബര്‍ 8, 2016 ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 രൂപയുടേയും 1000 രൂപയുടേയും നോട്ട് പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. കള്ളപ്പണം തടയുകയും, ഇന്ത്യയെ ‘ലെസ് ക്യാഷ്’ എക്കോണമി ആക്കുകയെന്നതുമായിരുന്നു നോട്ട് നിരോധനത്തിന് പിന്നിലെ പ്രധാന ലക്ഷ്യങ്ങള്‍. എന്നാല്‍ ആറ് വര്‍ഷത്തിനിപ്പുറവും ഈ ലക്ഷ്യം നിറവേറിയിട്ടില്ല എന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ആര്‍ബിഐ പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം ഇന്ത്യയിലെ ജനങ്ങളുടെ കൈയില്‍ 30.88 ലക്ഷം കോടി രൂപയാണ് ഉള്ളത്. 2016 നവംബറില്‍ 17 ലക്ഷം കോടി രൂപയാണ് ഉപയോഗത്തിലുണ്ടായിരുന്നത്. അതായത് കറന്‍സി വിനിമയം കുറയ്ക്കുകയെന്ന ലക്ഷ്യത്തില്‍ നിന്ന് വിപരീതമായി 2016 നെ അപേക്ഷിച്ച്‌ 71.84% അധികം കറന്‍സിയാണ് ഇന്ന് ജനത്തിന്റെ പക്കലുള്ളത്.

സാധാനങ്ങള്‍ വാങ്ങുന്നതിനും വിവിധ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനുമായി പൊതുജനങ്ങളുടെ കൈയിലുള്ള കറന്‍സിയുടെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിനിമയത്തിനായി ഉപയോഗിക്കുന്ന ആകെ മൊത്തം കറന്‍സിയില്‍ നിന്ന് ബാങ്കിലുള്ള കറന്‍സി കുറയ്ക്കുമ്ബോള്‍ കിട്ടുന്ന തുകയാണ് ഇത്.

നോട്ട് നിരോധനത്തിനും, കൊവിഡിനും പിന്നാലെ ഓണ്‍ലൈന്‍ പണമിടപാടുകളുടെ പ്രചാരം വര്‍ധിച്ചുവെങ്കിലും കറന്‍സിയുടെ ഉപയോഗം മുന്നില്‍ തന്നെയാണ്. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ഡിജിറ്റല്‍ പണമിടപാടുകളുടെ എണ്ണത്തിലും, വിനിമയം നടത്തുന്ന പണത്തിന്റെ മൂല്യത്തിലുമുണ്ടായ വര്‍ധനയ്ക്ക് അനുസൃതമായി തന്നെ കറന്‍സിയുടെ ഉപയോഗവും കൂടിയിട്ടുണ്ടെന്ന് ഡിജിറ്റല്‍ പെയ്‌മെന്റുകളെ കുറിച്ച്‌ 2019 ല്‍ ആര്‍ബിഐ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. നോട്ട് നിരോധനം പരാജയമായിരുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികളും സാമ്ബത്തിക വിദഗ്ധരും ഒന്നടങ്കം നടത്തുന്ന ആരോപണത്തിന് ശക്തികൂട്ടുന്നതാണ് നിലവിലെ കണക്ക്.

നോട്ട് നിരോധനത്തിനെതിരായ ഹര്‍ജികള്‍ കേള്‍ക്കവേ കേന്ദ്രസര്‍ക്കാരിനെതിരെ പരാമര്‍ശങ്ങളുമായി സുപ്രിംകോടതി രംഗത്ത് വന്നിരുന്നു. ‘നോട്ട് നിരോധനത്തിന്റെ ലക്ഷ്യം നിറവേറ്റാന്‍ സാധിച്ചോ ?’- എന്ന് ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍ ചോദിച്ചു. നോട്ട് നിരോധനം പരാജയമായിരുന്നുവെന്ന് കോടതി മുമ്ബാകെ കാര്യകാരണസഹിതം എണ്ണിയെണ്ണി പറഞ്ഞു ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ പി.ചിതംബരം. വെറും 0.0027% വ്യാജ കറന്‍സികള്‍ മാത്രമാണ് പിടിച്ചെടുത്തതെന്ന് ചിതംബരം ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട് ഉദ്ദരിച്ച്‌ ചൂണ്ടിക്കാട്ടി. ‘എലിയെ പിടിക്കാന്‍ ഇല്ലം ചുടുന്നത്’ പോലെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് ചിതംബരം പറഞ്ഞു. നോട്ട് നിരോധനത്തിന് പിന്നാലെ 2,000 ന്റെ പുതിയ നോട്ട് പുറത്തിറക്കിയെങ്കിലും ദിവസങ്ങള്‍ക്ക് അകം തന്നെ 2000 ന്റെയും വ്യാജന്‍ പുറത്തിറങ്ങുകയായിരുന്നു. ആദായ നികുതി വകുപ്പും ഡിആര്‍ഐ വിഭാഗവും വിവിധ റെയ്ഡുകളില്‍ 2,000 ന്റെ നോട്ട് പിടിച്ചിട്ടുണ്ട്. നോട്ട് നിരോധനത്തിന് ദിവസങ്ങള്‍ക്ക് പിന്നാലെ പിടിയിലായ തീവ്രവാദിയില്‍ നിന്നും 2,000 രൂപയുടെ വ്യാജ നോട്ട് പിടിച്ചെടുത്ത കാര്യവും ചിതംബരം പറഞ്ഞു. 11 കോടി വരുന്ന ഇന്ത്യന്‍ ജനങ്ങള്‍ പണത്തിനായി മണിക്കൂറുകളോളം ക്യൂവില്‍ നിന്നതും, ഹോള്‍സെയില്‍ മാര്‍ക്കറ്റുകള്‍ തകര്‍ന്നടിഞ്ഞതും, 15 കോടി ദിവസവേതന തൊഴിലാളികളുടെ ഉപജീവനം നഷ്ടമായതും ചിതംബരം ഓര്‍മിപ്പിച്ചു.

കറന്‍സികള്‍ പിന്‍വലിക്കും മുമ്ബ് പ്രത്യാഘാതങ്ങളെ കുറിച്ച്‌ സര്‍ക്കാര്‍ ചിന്തിച്ചിരുന്നോയെന്ന് കോടതി അത്ഭുതപ്പെട്ടു

spot_img

Related Articles

Latest news