റിയാദ്: വേനല്‍ കടുത്തതോടെ സൗദി അറേബ്യയില്‍ ഉച്ചവെയിലില്‍ പൊതുസ്ഥലങ്ങളിലെ ജോലിക്ക് നിരോധനം വരുന്നു. ജൂണ്‍ 15 ഞായറാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.ഈ വർഷം സെപ്റ്റംബർ 15 വരെ ഈ നിരോധനം തുടരും. മാനവ വിഭവശേഷി- സാമൂഹിക വികസന മന്ത്രാലയം, നാഷനല്‍ കൗണ്‍സില്‍ ഫോർ ഒക്യുപേഷണല്‍ സേഫ്റ്റി ആൻഡ് ഹെല്‍ത്തിന്റെ സഹകരണത്തോടെ രാജ്യത്തെ സ്വകാര്യ മേഖലയിലെ മുഴുവൻ സ്ഥാപനങ്ങളിലും ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ ഉച്ചവെയിലില്‍ ജോലി ചെയ്യുന്നതിനുള്ള നിരോധം നടപ്പാക്കാൻ തുടങ്ങും.
തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുക, ആരോഗ്യപരമായ അപകടങ്ങളില്‍നിന്ന് അവരെ സംരക്ഷിക്കുക, അന്താരാഷ്ട്ര തൊഴില്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ആരോഗ്യകരവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം നല്‍കുക എന്നീ ചട്ടക്കൂടിനുള്ളിലാണ് ഈ തീരുമാനം എന്ന് മാനവ വിഭവശേഷി മന്ത്രാലയം വിശദീകരിച്ചു. ഇത് ഉല്‍പ്പാദനക്ഷമതയെ ഗുണപരമായി ബാധിക്കുമെന്നും മാനവവിഭവശേഷി മന്ത്രാലയം പറഞ്ഞു.
തൊഴിലുടമകള്‍ ജോലിസമയം നിയന്ത്രിക്കാനും ഈ തീരുമാനത്തിലെ വ്യവസ്ഥകള്‍ പാലിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു. അപകടങ്ങളില്‍നിന്ന് മുക്തമായ സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനും നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെ ഉണ്ടാകുന്ന തൊഴില്‍ പരിക്കുകളും രോഗങ്ങളും കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികളുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും വർദ്ധിപ്പിക്കുകയുമാണ് ഇതിന്റെ ലക്‌ഷ്യം.