സംസ്ഥാനത്തൊട്ടാകെ നടന്ന പാതിവില തട്ടിപ്പില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റർ ചെയ്തു. സംഭവത്തില്‍ ഇടുക്കിയില്‍ മാത്രമായി ആയിരത്തോളം പരാതികള്‍ ലഭിച്ചിട്ടുണ്ട്.21 കേസുകള്‍ രജിസ്റ്റർ ചെയ്തു. വയനാട് മാനന്തവാടിയില്‍ നിന്നും 103 പേർ ഒപ്പിട്ട പരാതിയടക്കം നിരവധി പരാതികളാണ് ലഭിച്ചത്. പാറത്തോട്ടം കർഷക വികസന സമിതിയെയും അനന്തു കൃഷ്ണനെയും പ്രതിചേർത്തിട്ടുള്ളതാണ് പരാതികള്‍.
അതേസമയം മുഖ്യപ്രതിയായ അനന്ദു കൃഷ്ണന്റെ പേരില്‍ 19 ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളതായി പൊലീസ്. ഈ അക്കൗണ്ടുകള്‍ വഴി 450 കോടി രൂപയുടെ ഇടപാട് നടന്നതായാണ് പ്രാഥമിക വിലയിരുത്തല്‍. ഇതില്‍ രണ്ടു കോടി രൂപ പ്രതി ഭൂമി വാങ്ങാനായി ഉപയോഗിച്ചു. അനന്തുവിന്റെ സഹോദരിയുടെ പേരിലും സഹോദരിയുടെ ഭർത്താവിന്റെ പേരിലും ഭൂമി വാങ്ങി. അതേസമയം ചോദ്യം ചെയ്യലിനോട് പ്രതി സഹകരിക്കുന്നില്ലെന്ന് സൂചന.
തട്ടിപ്പിലൂടെ അനന്തകൃഷ്ണൻ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയമുണ്ട്. കേസില്‍ ഇ ഡി പ്രാഥമിക വിവരണ ശേഖരണം നടത്തി. തട്ടിപ്പ് പുറത്തെത്തി കേസ് ആയതോടെ വിദേശത്തേക്ക് കടക്കാനും ഇയാള്‍ ശ്രമിച്ചതായി പോലീസിന് വിവരം ലഭിച്ചു. അനന്തകൃഷ്ണനെ അന്വേഷണസംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.