താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. വിദ്യാർത്ഥികളെ മാതാപിതാക്കളുടെ ജാമ്യത്തില്‍ വിട്ടയക്കാനാണ് ഉത്തരവ്.ഇവരെ ഒബ്‌സർവേഷൻ ഹോമില്‍ നിന്നും വിട്ടയയ്ക്കും. കര്‍ശന ഉപാധികളോടൊണ് കോടതി ജാമ്യം അനുവദിച്ചത്. ഒബ്‌സര്‍വേഷനില്‍ തുടരുന്നതിന് ബാലനീതി നിയമം അനുവദിക്കുന്നില്ലെന്നാണ് കോടതി വിലയിരുത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍വ്വകാല കുറ്റകൃത്യം ഇല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ആറു വിദ്യാര്‍ഥികള്‍ക്കും ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം, രക്ഷിതാവിന്റെ പൂര്‍ണ ഉത്തരവാദിത്തത്തം ഉണ്ടായിരിക്കണം, 50000 രൂപയുടെ ബോണ്ട് കെട്ടിവെക്കല്‍ തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം.
നേരത്തെ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടി തള്ളിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ജാമ്യം നല്‍കരുതെന്നും പ്രായപൂര്‍ത്തിയാകാത്ത കാര്യം കേസില്‍ പരിഗണിക്കരുതെന്നും പ്രോസിക്യൂഷനും ഷഹബാസിന്റെ കുടുംബവും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനേ തുടര്‍ന്നായിരുന്നു ജാമ്യം തള്ളിയത്. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം വീണ്ടും തള്ളി. കുട്ടികളുടെ ജീവന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം തള്ളിയത്. എല്ലാ ഘട്ടത്തിലും നല്‍കേണ്ട ഒന്നല്ല ജാമ്യമെന്നും അത് സാഹചര്യം നോക്കിയാണ് നല്‍കുക എന്നും ഹൈക്കോടതി വ്യക്തമാക്കി. ക്രമ സമാധാനഭീഷണിയിലേക്കു സാഹചര്യത്തെ കൊണ്ടു പോകാനാകില്ലെന്നും കോടതി നീരീക്ഷിക്കുകയായിരുന്നു. പിന്നീട് കേസ് പരിഗണിക്കാന്‍ വേണ്ടി മാറ്റുകയായിരുന്നു.
ഇതിനിടയില്‍ വിദ്യാര്‍ഥികളുടെ എസ്‌എസ്‌എല്‍സി ഫലം സംബന്ധിച്ചും കോടതിയില്‍ കേസ് നടന്നിരുന്നു. കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ എസ്‌എസ്‌എല്‍സി ഫലം സര്‍ക്കാര്‍ തടഞ്ഞു വെച്ചു. ഇതിനെതിരേ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേട്ട ഹൈക്കോടതി, ഫലം പ്രസിദ്ധീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിനെ ചോദ്യം ചെയ്തു. തുടര്‍ന്ന് ഫലം പ്രസിദ്ധീകരിക്കുകയായിരുന്നു.
ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാര്‍ഥി സംഘര്‍ഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവന്‍ നഷ്ടമായത്. താമരശ്ശേരിയിലെ ട്രിസ് ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി സെന്റ് ഓഫ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഷഹബാസ് പഠിച്ചിരുന്ന എളേറ്റില്‍ എം ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ ഡാന്‍സ് അവതരിപ്പിക്കുകയും അപ്രതീക്ഷിതമായി പാട്ട് നില്‍ക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് താമരശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കൂകി വിളിച്ചു. ഇതോടെ രണ്ട് സ്‌കൂളിലേയും വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉടലെടുത്തു. അധ്യാപകര്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച വിദ്യാര്‍ഥികള്‍ വീണ്ടും ഏറ്റുമുട്ടി. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ ഷഹബാസ് മരിച്ചു. ഇതിന് പിന്നാലെ പുറത്തുവന്ന പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടില്‍ വിദ്യാര്‍ഥികളുടെ അടിയില്‍ ഷഹബാസിന്റെ തലയോട്ടി തകര്‍ത്തുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.