പിഞ്ചുകുഞ്ഞിനെ ജീവനോടെ കെട്ടിത്തൂക്കി; പ്രതിക്കെതിരെ നാട്ടുകാര്‍ അക്രമാസക്തരായി

വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിന് അടുത്തുള്ള എസ്റ്റേറ്റിലെ ആറു വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതിനു പിന്നാലെ, കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നു. പ്രതി കുട്ടിയെ രണ്ടുവർഷമായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നതായാണ് പോലീസ് പറയുന്നത്.

കഴുത്തിൽ ഷാളിട്ട് കുരുക്കി കെട്ടിത്തൂക്കുകയായിരുന്നുവെന്ന്‌, പ്രതിയായ അർജുൻ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം 30-നാണ് എസ്റ്റേറ്റിലെ മുറിക്കുള്ളിൽ വാഴക്കുല കെട്ടിയിടുന്ന കയറിൽ ഷാളുപയോഗിച്ച് കുട്ടിയെ പ്രതിയായ അർജുൻ (21) പീഡനത്തിനുശേഷം കെട്ടിത്തൂക്കിയത്.

അസ്വാഭാവിക മരണത്തിന് അന്നു തന്നെ കേസെടുത്തിരുന്നെങ്കിലും പോസ്റ്റു മോർട്ടം റിപ്പോർട്ടിലാണ് പീഡന വിവരം അറിയുന്നത്. പ്രതിയെ തെളിവെടുപ്പിനായി ലയത്തിൽ വൻ പോലീസ്‌ സുരക്ഷയിലാണ് എത്തിച്ചത്. നാട്ടുകാർ അക്രമാസക്തരായതോടെ വേഗം തെളിവെടുപ്പ് നടത്തി പോലീസ്‌സംഘം മടങ്ങി.

കൃത്യം നടന്ന ദിവസം ലയത്തിലുള്ള ആൺകുട്ടികൾ മുഴുവൻ മുടി വെട്ടുന്നതിനായി ലയത്തിന്റെ മറുവശത്ത് ഒത്തു ചേർന്നിരുന്നു. ഇതിനിടയിൽ ആരുമറിയാതെ കുട്ടിയുടെ അടുത്തെത്തിയ അർജുൻ, വീട്ടിൽ ആരുമില്ലെന്നുറപ്പാക്കി.

ബലമായി പീഡനത്തിനിരയാക്കുന്നതിനിടെ കുട്ടി ബോധരഹിതയായി നിലത്തുവീണു. പരിഭ്രാന്തനായ അർജുൻ കട്ടിലിൽ കിടന്ന ഷാളുപയോഗിച്ച് വാഴക്കുല കെട്ടിയിടുന്ന കയറിൽ ജീവനോടെ കെട്ടിത്തൂക്കുകയായിരുന്നു.

ഷാൾ കഴുത്തിൽ മുറുകിയപ്പോൾ പിടച്ച് കണ്ണ് പുറത്തേക്ക്‌ തള്ളിവന്നെങ്കിലും മരിക്കുന്നതുവരെ അർജുൻ അവിടെ നിന്നു. പിന്നീട് കുട്ടിയുടെ കണ്ണുകൾ തിരുമ്മിയടച്ചശേഷം ആർക്കും സംശയം തോന്നാതിരിക്കാൻ ലയത്തിനു പിന്നിലെ ചെറിയ ജനാലയിലൂടെ പുറത്തു കടന്നു. ഒന്നുമറിയാത്തപോലെ കൂട്ടുകാർക്കൊപ്പം ചേർന്നു.

ആറുവയസ്സുകാരിയെ 2019 നവംബർ മുതൽ അർജുൻ ലൈംഗികമായി ഉപയോഗിച്ചു വരുകയാണെന്നാണ് പോലീസിന് ലഭിച്ച മൊഴി. കുട്ടിയുടെ വീട്ടുകാരുമായുള്ള അടുത്ത ബന്ധം ഇയാൾ ചൂഷണം ചെയ്യുകയായിരുന്നു. അർജുനാണ് കുട്ടിയെ സ്കൂളിൽ കൊണ്ടുപോയിരുന്നത്. ദിവസവും കൂടിയ തുകയ്ക്ക് പലഹാരങ്ങളും വാങ്ങിനൽകിയിരുന്നു.

കുട്ടിയുടെ ശരീരഭാഗങ്ങളിൽ ഇടയ്ക്ക് ചില മാറ്റങ്ങൾ വീട്ടുകാർ കണ്ടിരുന്നെങ്കിലും വേണ്ടത്ര ശ്രദ്ധിച്ചില്ല. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്തെല്ലാം അർജുൻ കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചിരുന്നു. സദാസമയവും എല്ലാവരോടും വാചാലയായ കുട്ടി ഇക്കാര്യം മറച്ചു വെച്ചത് എന്തിനാണെന്ന് ഇതുവരെ വ്യക്തമല്ല.

അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് പ്രദേശത്തെ മുഴുവൻ ആളുകളെയും ചോദ്യംചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടയിൽ ആർക്കും സംശയം തോന്നാതിരിക്കാൻ കുട്ടിയുടെ മരണാനന്തരചടങ്ങുകളിൽ അർജുൻ സജീവമായിരുന്നു.

കൊലപാതകം നടത്തിയ ദിവസം കുട്ടിയെ താൻ കണ്ടിരുന്നില്ലെന്നായിരുന്നു അർജുന്റെ മൊഴി. എന്നാൽ, സമീപവാസിയായ യുവതി, അന്ന് ഉച്ചയ്ക്കുശേഷം അർജുൻ കുട്ടിയുമായി വീട്ടിലിരിക്കുന്നത് കണ്ടതായി മൊഴി നൽകി.

ഇതോടെയാണ് സംശയം തോന്നിയ പോലീസ് അർജുനെ വീണ്ടും വിളിച്ച് ചോദ്യംചെയ്തത്. മൊഴികൾ മാറ്റിമാറ്റി പറയാൻ തുടങ്ങിയ അർജുൻ, ഒടുവിൽ താനാണ് കൊലപാതകം ചെയ്തതെന്ന് സമ്മതിച്ചു.

spot_img

Related Articles

Latest news