സ്വന്തം ചെലവിൽ നാടിന് വേണ്ടി ഇൻഡോർ സ്‌റ്റേഡിയം നിർമിച്ച് വൈക്കത്തെ കായികാധ്യാപകൻ ടിസി ഗോപി. വീടിനോട് ചേർന്നുള്ള പതിനഞ്ച് സെന്റിലാണ് തന്റെ സമ്പാദ്യവും ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ കിട്ടിയ തുകയും ഉപയോഗിച്ച് ഗോപി സാർ സ്‌റ്റേഡിയം ഒരുക്കിയത്.
ചേർത്തലയിലെ സർക്കാർ ഗേൾസ് ഹൈസ്‌കൂളിൽ നിന്ന് വിരമിച്ചതോടെയാണ് നാടിനായി സ്വന്തം ചെലവിൽ ഒരു ഇൻഡോർ സ്‌റ്റേഡിയം നിർമിക്കാൻ ഗോപി തീരുമാനിച്ചത്. വോളിബോൾ, ഷട്ടിൽ, ത്രോബോൾ, ക്രിക്കറ്റ്, അത്‌ലറ്റിക് പരിശീലനം എന്നിവ ലക്ഷ്യമിട്ടാണ് സ്‌റ്റേഡിയം ഒരുക്കിയിട്ടുള്ളത്.
തന്റെ കുട്ടിക്കാലത്ത് വോളിബോൾ കളിക്കാൻ ഒത്തിരി ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നിരുന്നു. അതുകൊണ്ട് നാട്ടിലെ സാധാരണ വിദ്യാർഥികൾക്ക് വേണ്ടിയാണ് ഗോപിയുടെ ഈ പ്രയത്നം. നിരവധി വിദ്യാർഥികളെ ദേശീയ സംസ്ഥാന താരങ്ങളാക്കിയ കായികാധ്യാപകനാണ് ഗോപി
റബർ മാറ്റടക്കം വിരിച്ച് എല്ലാ സംവിധാനങ്ങളോടെയാണ് സ്‌റ്റേഡിയം പൂർത്തിയാക്കിയത്. വോളിബോൾ കളിക്കാരനായ ഗോപി കളിക്കളത്തിൽ തന്റെ പൊസിഷന്റെ പേരായ ലിബറൊ എന്നാണ് സറ്റേഡിയത്തിന് നൽകിയത്.
34 വർഷം കായികാധ്യാപകനായിരുന്ന ഗോപി വോളിബോൾ ആലപ്പുഴ ജില്ലാ പരിശീലകൻ കൂടിയായിരുന്നു. തൻ്റെ നാട്ടിലെ കുട്ടികൾക്ക് വോളിബോളിലും അത്‌ലറ്റിക്‌സിലും ബാഡ്മിറ്റണിലുമൊക്കെ കുറ്റമറ്റ പരീശീലനം നൽകി കായിക രംഗത്തേക്ക് പിടിച്ചുയർത്തുകയാണ് ഈ മാതൃകാ അധ്യപകൻ്റെ ലക്ഷ്യം.