റിയാദ്: തൊഴില്‍, താമസ, അതിർത്തി സുരക്ഷാനിയമങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന പരിശോധനാ നടപടികള്‍ തുടരുന്നു.മാർച്ച് 13 മുതല്‍ 19 വരെ 25,150 ത്തോളം നിയമലംഘകരാണ് പിടിയിലായത്. സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത പരിശോധനയില്‍ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്നാണ് ഇവരെ പിടികൂടിയത്. 17,886 പേരും ഇഖാമ പുതുക്കാതെയും ഹുറൂബ് കേസും മറ്റുമായി താമസനിയമം ലംഘിച്ചവരാണ്. 4,247 അതിർത്തി സുരക്ഷാലംഘകരും 3,017 തൊഴില്‍ നിയമലംഘകരുമാണ്.
രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,553 പേർ അറസ്റ്റിലായി. ഇതില്‍ 69 ശതമാനവും ഇത്യോപ്യൻ പൗരന്മാരാണ്. 29 ശതമാനം യമനികളും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരും. അനധികൃതമായി രാജ്യത്തുനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 63 പേർ അറസ്റ്റിലായി. താമസ, ജോലി, അതിർത്തി സുരക്ഷാ നിയമലംഘകർക്ക് വിവിധ സഹായങ്ങള്‍ നല്‍കിയ 36 പേർ വേറെയും പിടിയിലായിട്ടുണ്ട്.
നിലവില്‍ നടപടികള്‍ നേരിടുന്ന 38,061 നിയമലംഘകരില്‍ 35,795 പുരുഷന്മാരും 2,266 സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളില്‍ 30,528 പേരെ അവരുടെ യാത്രാരേഖകള്‍ ലഭിക്കുന്നതിന് അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. ഇവരില്‍ 2,420 പേരെ നിലവില്‍ തിരിച്ചയക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ നടപടികളെല്ലാം പൂർത്തിയാക്കി 12,008 പേരെ നാടുകടത്തുകയും ചെയ്തു. അതിർത്തി സുരക്ഷാചട്ടങ്ങള്‍ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തില്‍ സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഒപ്പം 10 ലക്ഷം റിയാല്‍ വരെ പിഴയും ചുമത്തും. പ്രതികളുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുകയും അവർ അനധികൃത കടത്തിന് ഉപയോഗിച്ച വാഹനങ്ങള്‍, താമസത്തിനായി ഉപയോഗിച്ച വസതികള്‍ എന്നിവ കണ്ടുകെട്ടുകയും ചെയ്യും. ഇത്തരത്തില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ മക്ക, റിയാദ് എന്നീ പ്രവിശ്യകളില്‍ നിന്നുള്ളവർ 911 എന്ന നമ്പറിലും മറ്റുള്ള പ്രവിശ്യയില്‍നിന്നുള്ളവർ 999, 996 എന്നീ നമ്പറുകളില്‍ ഒന്നിലും വിളിച്ചറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.