അവിഹിത ബന്ധമെന്ന് സംശയം; നെട്ടൂരിൽ ഭാര്യയെ കാണാനെത്തിയ യുവാവിനെ ഭർത്താവ് അടിച്ചുകൊന്നു

എറണാകുളം: നെട്ടൂരിൽ യുവാവിനെ അടിച്ചുകൊന്നു. പാലക്കാട് പിരായിരി സ്വദേശി അജയ് കുമാറാണ് കൊല്ലപ്പെട്ടത്. പ്രതി സുരേഷിനെ പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. സുരേഷിൻ്റെ ഭാര്യയുമായി അജയകുമാറിന് അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്. പുലർച്ചെ ഒരു മണിയോടെ നെട്ടൂരിലെ പച്ചക്കറി മാർക്കറ്റിന് സമീപമാണ് കൊലപാതകം നടന്നത്. നെട്ടൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് സുരേഷിന്റെ ഭാര്യ. ഈ യുവതിയെ കാണാനായി കഴിഞ്ഞ ദിവസം പാലക്കാട് നിന്നു എത്തിയ അജയ് കുമാർ പ്രദേശത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു.

ഇരുവരും തമ്മിൽ അടുപ്പമുണ്ടെന്ന സംശയത്തെ തുടർന്ന് യുവതിയുടെ ഭർത്താവായ പാലക്കാട് സ്വദേശി സുരേഷും അജയ് കുമാറിനെ പിന്തുടർന്ന് നെട്ടൂരിൽ എത്തിയിരുന്നു. യുവതി ഹോസ്റ്റലിലാണ് താമസിക്കുന്നത്. ഭാര്യയെ കാണാനെത്തിയ സുരേഷ് അജയ് കുമാറിനെ കാണണമെന്നാവശ്യപ്പെട്ട് ഭാര്യയെക്കൊണ്ട് വിളിപ്പിച്ചു. ഇതിന് ശേഷം അജയ് കുമാർ താമസിക്കുന്ന ഹോട്ടലിലേക്ക് ഭാര്യയേയും കൂട്ടി സുരേഷ് എത്തി. ഭാര്യയെ കാറിൽ ഇരുത്തിയ ശേഷം സുരേഷ് ഹോട്ടൽ മുറിയിലേക്ക് പോവുകയായിരുന്നു.

സംസാരിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. സ്പാനർ ഉപയോഗിച്ചാണ് തലയ്ക്കടിച്ചത്. അടിയേറ്റ അജയ് കുമാർ ഹോട്ടൽ മുറിയിൽ നിന്നും ഇറങ്ങി ഓടിയെങ്കിലും റോഡിൽ വീണ് മരിക്കുകയായിരുന്നു. അജയ് കുമാർ എത്തിയത് തന്നെ കാണാനാണെന്നും നല്ല സുഹൃത്തുക്കളാണെന്നും യുവതി പറഞ്ഞു. തനിക്ക് നൽകാനുള്ള പണം നൽകാനാണ് കൊച്ചിയിൽ അജയ് കുമാർ എത്തിയതെന്നാണ് യുവതിയുടെ മൊഴി. പോലീസ് സുരേഷ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അജയ് കുമാറിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

spot_img

Related Articles

Latest news