ന്യൂഡല്‍ഹി: വിദ്യാർഥിനികളുടെ പീഡന പരാതികളെത്തുടർന്ന് സ്വയം പ്രഖ്യാപിത ‘ആള്‍ദൈവം’ സ്വാമി ചൈതന്യാനന്ദ സരസ്വതിയെ അറസ്റ്റ് ചെയ്തു.കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ചൈതന്യാനന്ദയെ ആഗ്രയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെൻ്റ് ഡയറക്ടറായിരുന്നു ഇയാള്‍. 17 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതിനും സാമ്പത്തിക തട്ടിപ്പ് നടത്തിയതിനുമാണ് അറസ്റ്റ്.
പീഡനപരാതികള്‍ പുറത്തുവന്നതോടെ, ചൈതന്യാനന്ദയ്ക്കെതിരെ ദേശീയ വനിതാ കമ്മിഷനും കേസെടുത്തിരുന്നു. വിദേശ യാത്രകളിലും മറ്റും ഒപ്പം കൂട്ടിയിരുന്ന തങ്ങളെ ചൈതന്യാനന്ദ ലൈംഗികമായി ചൂഷണം ചെയ്തെന്നായിരുന്നു വിദ്യാർഥികള്‍ മൊഴി നല്‍കിയത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാർഥികളെയാണ് ഇയാള്‍ ചൂഷണത്തിനിരയാക്കിയത്.
62കാരനയാ പ്രതി വിദ്യാർഥിനികളുടെ മൊബൈല്‍ ഫോണുകളും പഠന സർട്ടിഫിക്കറ്റുകളും പിടിച്ചെടുത്തിരുന്നു. ഇതോടെ അവർക്ക് പരാതിപ്പെടാൻ കഴിയാത്ത അവസ്ഥയുണ്ടായി. ‘അദ്ദേഹം ആദ്യം വിദ്യാർഥികളോട് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഫോണുകള്‍ തങ്ങള്‍ക്ക് തരാൻ ആവശ്യപ്പെടുകയിരുന്നു. പീഡനത്തിനിരയായ സുഹൃത്ത് പിടിഐയോട് പറഞ്ഞു.
കേസില്‍ ചൈതന്യാനന്ദയുടെ മുൻകൂർ ജാമ്യാപേക്ഷ ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളിയതിന് പിന്നാലെയാണ് പോലീസിന്‍റെ അറസ്റ്റ് നടപടി. ചതി, വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നീ കേസുകളിലാണ് ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് അഡീഷണല്‍ സെഷൻസ് ജഡ്ജി ഹർദീപ് കൗർ പറഞ്ഞിരുന്നു. തട്ടിപ്പിൻ്റെ “മുഴുവൻ ശൃംഖലയും” കണ്ടെത്താൻ ഇത് സഹായിക്കും.
വ്യാജ ട്രസ്റ്റ് ഉണ്ടാക്കി ഫണ്ട് തട്ടിയെടുത്തതായും ആരോപണമുണ്ട്. ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്‌മെൻ്റ് റിസർച്ചിൻ്റെയും ഒരു ശൃംഗേരി ആസ്ഥാനമായുള്ള മതസ്ഥാപനത്തിൻ്റെയും ഫണ്ടുകളും സ്വത്തുക്കളും ഇയാള്‍ തട്ടിയെടുത്താണ് ആരോപണം. ഇതിനായി ഒരു വ്യാജ ട്രസ്റ്റ് ഉണ്ടാക്കിയതായി കോടതി രേഖകളില്‍ പറയുന്നു. ഓഗസ്റ്റിലാണ് ഇയാള്‍ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അതിനുശേഷം ഇയാള്‍ 50 ലക്ഷം രൂപയിലധികം പിൻവലിച്ചു. പല പേരുകളില്‍ ഇയാള്‍ നിരവധി ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. ഈ പണമിടപാടുകള്‍ പോലീസ് വിശദമായി പരിശോധിക്കുകയാണ്.
ചൈതന്യാനന്ദ സരസ്വതിയും കൂട്ടാളികളും വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളുടെ ആവശ്യങ്ങള്‍ നിരസിച്ചാല്‍ പുറത്താക്കുമെന്നും തോല്‍പ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ‘പെണ്‍കുട്ടികള്‍ ഇയാളെ എതിർത്താല്‍ അവരുടെ ഭാവി നശിപ്പിക്കുമെന്ന് ഇടയ്ക്കിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.’ വിദ്യാർഥികള്‍ പറയുന്നു.
ഹോസ്റ്റലില്‍ പെണ്‍കുട്ടികളുടെ ശുചിമുറികളുടെ മുന്നില്‍ രഹസ്യ ക്യാമറ സ്ഥാപിച്ചു സ്വാമി നിരീക്ഷണം നടത്തിയിരുന്നെന്നും ഈ ക്യാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ സ്വാമിയുടെ ഫോണിലും ലഭ്യമായിരുന്നു എന്നും പോലീസ് കണ്ടെത്തി. വിദ്യാർഥികള്‍ക്ക് അയയ്ക്കുന്ന മെസേജുകളുടെ സ്ക്രീൻഷോട്ട് എടുക്കാതിരിക്കാൻ സ്വാമിയുടെ അടുപ്പക്കാർ അവരുടെ ഫോണ്‍ ഇടയ്ക്കിടെ വാങ്ങി പരിശോധിച്ചിരുന്നു.