കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് മുതൽ മൂന്ന് ദിവസം ചുരത്തിൽവാഹന പാർക്കിംഗ് അനുവദിക്കില്ല. വ്യൂ പോയിന്‍റിൽ കൂട്ടം കൂടരുതെന്നും നിർദേശം. ചുരത്തിൽ മണ്ണിടിഞ്ഞ സാഹചര്യത്തിൽ ഓണത്തോട് അനുബന്ധിച്ച തിരക്ക് കണക്കിലെടുത്താണ് നിയന്ത്രണം.
താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലില്‍ ഉടന്‍ പരിഹാരം കണ്ടെത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 80 അടി മുകളില്‍ നിന്ന് ബ്ലോക്ക് ആയിട്ടാണ് പൊട്ടലുണ്ടായത്. അതിനാല്‍ സോയില്‍ പൈപ്പിങ് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഭാരം കയറ്റിയ വാഹനങ്ങള്‍ റിസ്‌ക്കെടുത്ത് ഇപ്പോള്‍ വിടുന്നത് സുരക്ഷിതമല്ലെന്നും റോഡിന്‍റെ താഴത്തേക്ക് വിള്ളല്‍ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.
താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട അടിയന്തര യോഗത്തിന് യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കോഴിക്കോട് , വയനാട് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരും ഓണ്‍ലൈനായി നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു.