ഇടുക്കി: പീരുമേട്ടിൽ വന്നതിനുള്ളിൽ ആദിവാസി മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു.പോസ്റ്റ് മോർട്ടം പരിശോധനയിൽ ആണ് ഇത് കണ്ടെത്തിയത്.തോട്ടാപ്പുര ഭാഗത്ത് താമസിച്ചിരുന്ന സീത (42) ആണ് കൊല്ലപ്പെട്ടത്.വനത്തിൽ വച്ച് കാട്ടാന ആക്രമിച്ചു എന്നാണ് ഭർത്താവ് ബിനു പറഞ്ഞിരുന്നത്.ഭർത്താവ് ബിനുവിനെ പോലിസ് കസ്റ്റഡിയിൽ എടുത്തു.വന്യ മൃഗ ആക്രമണ ലക്ഷണം ഒന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയില്ല .
ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. പീരുമേട്ടില്‍ വനത്തിനുള്ളില്‍ വച്ച് കാട്ടാന ആക്രമിച്ചുവെന്ന് പറഞ്ഞാണ് ബിനുവും രണ്ട് മക്കളും ചേർന്ന് സീതയെ വനംവകുപ്പിന്റെ വാഹനത്തില്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും സീത മരിച്ചിരുന്നു. വനംവകുപ്പിന്റെ പരിശോധനയില്‍ കാട്ടാന ആക്രമിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ആശുപത്രി അധികൃതർ വീട്ടമ്മയുടെ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
സീതയുടെ ശരീരത്തില്‍ വന്യമൃഗങ്ങള്‍ ആക്രമിച്ചതിന്റെ സൂചനകള്‍ ഇല്ലായിരുന്നു. മുഖത്തും കഴുത്തിലും മല്‍പ്പിടുത്തം നടന്നതിന്റെ പാടുകള്‍ ഉണ്ട്. തലയില്‍ മൂന്ന് മാരകമായ പരിക്കുകള്‍ ഉണ്ടായിരുന്നു. ഇതില്‍ വലതുഭാഗത്തെയും ഇടതുഭാഗത്തെയും പരിക്കുകള്‍ കൈകൊണ്ട് ശക്തിയായി പിടിച്ച് മരം പോലുള്ള പ്രതലത്തില്‍ ഇടിപ്പിച്ചതില്‍ നിന്നുണ്ടായതാണെന്നാണ് പോസ്റ്റുമോർട്ടത്തിലുള്ളത്. തലയ്ക്ക് പിന്നിലെ പരിക്ക് നാലടിയോളം താഴ്‌ചയുള്ള ഭാഗത്തേയ്ക്ക് വീഴുകയും തുടർന്ന് പാറപോലുള്ള പ്രതലത്തില്‍ ഇടിച്ചതിന്റേതുമാണെന്നും പോസ്റ്റുമോർട്ടത്തില്‍ വ്യക്തമാക്കുന്നു. കഴുത്തില്‍ ശക്തിയായി അമർത്തി ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. മുഖത്ത് അടിച്ചതിന്റെ പാടുകളുമുണ്ടായിരുന്നു. വാരിയെല്ലുകള്‍ തകർന്നിട്ടുണ്ട്. കാലില്‍ പിടിച്ച് വലിച്ചിഴച്ചതിന്റെ അടയാളങ്ങളുണ്ട്. നാഭിക്ക് തൊഴിയേറ്റതായും പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നു.
13ഉം 14ഉം വയസുള്ള മക്കള്‍ കാട്ടാന ആക്രമണം കണ്ടില്ലെന്നായിരുന്നു ബിനു പൊലീസിനോടും വനംവകുപ്പ് ഉദ്യോഗസ്ഥരോടും പറഞ്ഞത്. സീത മുന്നില്‍ നടന്നുപോകുമ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് ഇയാളുടെ മൊഴി. പുറകെ വന്ന തന്നെ കാട്ടാന എടുത്തെറിഞ്ഞുവെന്നും ഇയാള്‍ പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ സീത മരിച്ചത് കാട്ടാന ആക്രമണത്തില്‍ തന്നെയാണെന്നതില്‍ ഉറച്ചുനില്‍ക്കുകയാണ് ബിനു.