ന്യൂഡല്‍ഹി : ഹിന്ദുമഹാസഭാ നേതാവ് വി ഡി സവർക്കറെ കുറിച്ച് അഞ്ചു വർഷം മുമ്പ് പ്രസിദ്ധീകരിച്ച ലേഖനത്തിന് മാപ്പ് പറഞ്ഞ് മലയാള മനോരമ പ്രസിദ്ധീകരണമായ “ദ വീക്ക്’ വാരിക. മാധ്യമപ്രവര്ത്തകന് നിരഞ്ജന് ടാക്ലെ എഴുതിയ “എ ലാംപ്, ലയണൈസ്ഡ്” എന്ന ലേഖനത്തിനാണ് മാപ്പ് പറഞ്ഞതായി “ദ വീക്ക്’ അറിയിച്ചത്.
‘മലയാള മനോരമ’യുടെ ഉടമസ്ഥതയിലുള്ളതാണ് വാരിക. വി ഡി സവര്‍ക്കര്‍ ബഹുമാന്യനാണെന്നും ലേഖനം കാരണം കുടുംബത്തിനുണ്ടായ വിഷമങ്ങള്‍ക്ക് ക്ഷമാപണം നടത്തുന്നുവെന്നും ‘ദ വീക്ക്’ മേയ് 23 ലക്കത്തില്‍ മാനേജ്മെന്റ് പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു.
എന്നാല്‍, വാരികയുടെ ഭാഗത്ത് നിന്നുണ്ടായ നടപടിയില്‍ ഞെട്ടിപ്പോയെന്ന് ലേഖകന്‍ നിരഞ്ജന് ടാക്ലെ പ്രതികരിച്ചു. ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. വിഷയത്തില്‍ മാപ്പു പറയില്ലെന്നും കോടതിയില്‍ കേസ് ജയിക്കാന്‍ വേണ്ടി പോരാടുമെന്നും ടാക്ലെ പറഞ്ഞു.
സവര്‍ക്കറെ കുറിച്ച് എഴുതപ്പെട്ടതും ചരിത്ര വസ്തുതകളുമാണ് താന്‍ എഴുതിയിരിക്കുന്നതെന്നായിരുന്നു ടാക്ലെയുടെ പ്രതികരണം. വക്കീല്‍ നോട്ടീസോ മറ്റോ തനിക്ക് ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് വിവരമറിഞ്ഞതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷവും തനിക്ക് പരാതിയുടെ പകര്‍പ്പ് ഔദ്യോഗികമായി ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
സത്യം മനഃപൂർവം മറച്ചുവെച്ച് സവർക്കറെ അപകീർത്തിപ്പെടുത്തി എന്ന് ആരോപിച്ച് സവർക്കറുടെ കൊച്ചുമകൻ രഞ്ജിത്ത് സവർക്കർ 2016ല് വീക്കിനെതിരെ പരാതി നല്കിയിരുന്നു. സവർക്കറെ ഉയർന്ന ബഹുമാനത്തോടെയാണ് കരുതുന്നതെന്നും അദ്ദേഹത്തെക്കുറിച്ച് എഴുതിയത് ആരുടെയെങ്കിലും വികാരത്തെ മുറിപ്പെടുത്തിയെങ്കില് മാപ്പു ചോദിക്കുന്നു എന്നുമാണ് “ദ വീക്ക്’ പറഞ്ഞിരിക്കുന്നത്.