അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര നരകതുല്യമായിരുന്നുവെന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാർ പറഞ്ഞു. നാടുകടത്തപ്പെട്ട 104 പേരില്‍ 19 പേർ സ്ത്രീകളും 13 പേർ പ്രായപൂർത്തിയാകാത്തവരുമായിരുന്നു ഉണ്ടായിരുന്നത്.കയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയും ഇട്ടാണ് അമേരിക്ക നാടുകടത്തിയതെന്നും അമൃത്സറില്‍ എത്തിയ ശേഷമാണ് ഇവ അഴിച്ചതെന്നും സൈനിക വിമാനത്തില്‍ എത്തിയവർ മാധ്യമങ്ങളോട് പറഞ്ഞു. യുഎസ് സൈനിക വിമാനത്തില്‍ കയറുമ്പോള്‍ തുടർച്ചയായി 40 മണിക്കൂർ വാഷ്റൂം ഉപയോഗിക്കാൻ പോലും അനുവദിച്ചില്ലെന്നും അവർ പറഞ്ഞു.
യാത്ര “നരകത്തേക്കാള്‍ മോശമായിരുന്നു” എന്ന് 40 കാരനായ ഹർവീന്ദർ സിംഗ് വിശേഷിപ്പിച്ചു. ആവർത്തിച്ചുള്ള അഭ്യർത്ഥനകള്‍ക്ക് ശേഷമാണ് ഞങ്ങളെ ശുചിമുറിയിലേക്ക് പോകാൻ അനുവദിച്ചത്. ജോലിക്കാർ ശൗചാലയത്തിൻ്റെ വാതില്‍ തുറന്ന് ഞങ്ങളെ അകത്തേക്ക് തള്ളിവിടും,” ഹർവീന്ദർ സിംഗ് പറഞ്ഞു.
കൈകള്‍ കെട്ടിയിട്ട് ഭക്ഷണം കഴിക്കാൻ നിർബന്ധിതരായതിനാല്‍ 40 മണിക്കൂർ ആളുകള്‍ക്ക് ശരിയായി ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഴുവൻ യാത്രയും ശാരീരികമായി മാത്രമല്ല മാനസികമായും തളർത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സമയം ഇന്നലെ ഉച്ചയ്ക്ക് 2.05 ഓടെയാണ് അമേരിക്കൻ സൈനിക വിമാനം അമൃത്സറില്‍ ഇറങ്ങിയത്. സി – 17 യു എസ് സൈനിക ട്രാൻസ്പോർട്ട് വിമാനത്തിലാണ് നാടുകടത്തിയത്.
“ഞങ്ങളെ മറ്റൊരു ക്യാമ്പിലേക്ക് കൊണ്ടുപോകുകയാണെന്ന് ഞങ്ങള്‍ കരുതി. പിന്നീട് ഞങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടുപോകുകയാണെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ ഞങ്ങളോട് പറഞ്ഞു. ഞങ്ങളുടെ കൈകളും കാലുകളും ചങ്ങലയില്‍ ബന്ധിച്ചു. ഇവ അമൃത്സർ വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് നീക്കം ചെയ്തത്” പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്നുള്ള 36 കാരനായ ജസ്പാല്‍ സിംഗ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.