അബുദാബി: യുഎഇയുടെ സ്വദേശിവല്‍ക്കരണം പ്രവാസികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. യുഎഇ സ്വദേശിവല്‍ക്കരണ പദ്ധതിയായ നാഫിസിന്റെ അർധ വാർഷിക ലക്ഷ്യം (1%) പൂർത്തീകരിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.നാളെ മുതല്‍ പരിശോധന ഊർജിതമാക്കുമെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.
അതേസമയം നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് വൻ തുക ഈടാക്കും. കൂടാതെ സർക്കാർ ആനുകൂല്യവും റദ്ദാക്കും. സ്വദേശിവല്‍ക്കരണത്തില്‍ കൃത്രിമം കാട്ടുന്ന കമ്പനിയും കനത്ത പിഴ അടയ്ക്കേണ്ടിവരും. ആദ്യ തവണ ഒരു ലക്ഷം ദിർഹമാണ് പിഴ ചുമത്തുക. കുറ്റം ആവർത്തിച്ചാല്‍ 3 ലക്ഷവും മൂന്നാം തവണയും നിയമം ലംഘിച്ചാല്‍ 5 ലക്ഷം ദിർഹവുമാണ് പിഴ.
മൂന്നര വർഷത്തിനിടെ 2200 കമ്പനികള്‍ക്കെതിരെ നടപടിയെടുത്തെന്നും മന്ത്രാലയം വ്യക്തമാക്കി. 2022ല്‍ ആരംഭിച്ച ഇമറാത്തി ടാലന്റ് കോംപറ്റിറ്റീവ്നസ് കൗണ്‍സില്‍ പ്രോഗ്രാം (നാഫിസ്) അനുസരിച്ച് അൻപതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള കമ്പനികള്‍ വർഷത്തില്‍ 2% സ്വദേശിവല്‍ക്കരണം നടപ്പാക്കണമെന്നാണ് നിയമം.