വാക്സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഇന്ന് പുറത്തു വിടും

തിരുവനന്തപുരം: ഇതുവരെയും കൊവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ കണക്ക് വിവരങ്ങൾ ഇന്ന് പുറത്തു വിടും. രാവിലെ ഒൻപതിന് വിദ്യാഭ്യാസമന്ത്രി വാർത്താ സമ്മേളനത്തിലൂടെ കണക്ക് പറയും. സർക്കാർ ഇതുവരെ വ്യത്യസ്തമായ കണക്കുകളാണ് അറിയിച്ചത്.

രണ്ടായിരത്തോളം അധ്യാപകർ വാക്സിൻ എടുത്തില്ലെന്നായിരുന്നു സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മന്ത്രി ആദ്യം പറഞ്ഞത്. കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത് അയ്യായിരത്തോളം പേരുണ്ടെന്നാണ്. വാക്സിൻ എടുക്കാത്തവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി നടപടിയിലേക്ക് കടക്കാനാണ് സർക്കാർ നീക്കം. വാക്സിൻ എടുക്കാത്ത അധ്യാപകർ സ്കൂളിലേക്ക് വരേണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് നിലപാട്.

ഇന്നലെ ഉച്ചയ്ക്ക് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ പുറത്തുവിടുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആദ്യം പറഞ്ഞത്. എന്നാൽ കണക്കെടുപ്പ് പൂർത്തിയാകാത്തത് കൊണ്ടാണ് വൈകിയതെന്നും കണക്ക് വിവരങ്ങൾ ഇന്ന് പുറത്തുവിടുമെന്നും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് വൈകിട്ടോടെ അറിയിച്ചു.

വാക്സിൻ എടുക്കാത്തവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് ശിവൻകുട്ടി പറഞ്ഞിരുന്നു. ഇവരുടെ വിവരങ്ങൾ സമൂഹം അറിയണം. വലിയ തയാറെടുപ്പ് നടത്തിയ ശേഷമാണ് സംസ്ഥാനത്ത് സ്കൂളുകൾ തുറന്നത്. ഒമിക്രോൺ ഭീതിയുടെ പശ്ചാത്തലത്തിലും ഇതേ മുന്നൊരുക്കം നടത്തും. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കും. ഒമിക്രോൺ പ്രതിരോധം സംബന്ധിച്ച് കൂടിയാലോചനകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

അധ്യാപകരും അനധ്യാപകരും വാക്സീൻ എടുക്കണമെന്നും വാക്സീൻ എടുക്കാത്തവർ ക്യാമ്പസിന് അകത്ത് പ്രവേശിക്കേണ്ടതില്ലെന്നാണ് മാർഗരേഖയെന്നും കഴിഞ്ഞ ദിവസവും മന്ത്രി പറഞ്ഞിരുന്നു. മാർഗരേഖ കർശനമായി നടപ്പിലാക്കും. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ആരോഗ്യസമിതിയുടെ റിപ്പോർട്ട് വാങ്ങണം.

വാക്സീൻ എടുക്കാത്ത അധ്യാപകരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. 5000 പേർക്ക് മാത്രം ഈ തീരുമാനം ലംഘിക്കാൻ ആകില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. വിദ്യാഭ്യാസ രംഗത്ത് നേരത്തെ ജാഗ്രത പുലർത്തിയതാണെന്നും വാക്സീൻ എടുക്കാത്തവർ മൂലം സമൂഹത്തിൽ ഒരു ദുരന്തമുണ്ടാകരുതെന്നും അദ്ദേഹം ഓ‍ർമ്മപ്പെടുത്തിയിരുന്നു.

അതേ സമയം വാക്സിൻ എടുക്കാത്ത അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നതിനപ്പുറമുള്ള നടപടികൾ എന്താകും എന്ന കാര്യത്തിൽ വ്യക്തമായ മറുപടിയൊന്നുമുണ്ടായിട്ടില്ല. കൊവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ആരോഗ്യവകുപ്പുമായി ആലോചിച്ച ശേഷം നടപടിയിൽ തീരുമാനമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് പറയുന്നത്.

ദുരന്തനിവാരണ നിയമപ്രകാരവും നടപടി ആലോചിക്കാം. എന്നാൽ അത്ര കടുപ്പിക്കേണ്ടെന്നും അഭിപ്രായമുണ്ട്. എന്നാൽ മതപരമായ കാരണങ്ങളാൽ വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കാത്തതിൽ സാമൂഹ്യമാധ്യമങ്ങളിൽ വിമർശനമുയരുന്നുണ്ട്.

ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ വാക്സീൻ എടുക്കുന്നതിൽ നിന്ന് ഒഴിവാക്കി ഉത്തരവിട്ട് സ്കൂളിൽ വരാൻ അനുവദിക്കണമെന്നാണ് എയ്ഡഡ് ഹയർ സെക്കൻ‍ഡറി ടീച്ചേഴ്സ് അസോസിയേഷന്‍റെ ആവശ്യം.

spot_img

Related Articles

Latest news