ഇറാൻ്റെ 3 ആണവ കേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിച്ചു; ആക്രമണം പൂര്‍ത്തിയാക്കിയതായി ഡൊണാള്‍ഡ് ട്രംപ്

ടെഹ്റാൻ: ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളില്‍ അമേരിക്കയുടെ ആക്രമണം. ഫോർദോ, നതാൻസ്, ഇസ്ഹാൻ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്.ആക്രമണം പൂർത്തിയാക്കി യുദ്ധ വിമാനങ്ങള്‍ മടങ്ങിയെന്ന് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാൻ – ഇസ്രയേല്‍ സംഘർഷം തുടങ്ങി പത്താം നാള്‍ ആണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തിയത്. എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് ഇപ്പോള്‍ വ്യക്തമല്ല.

അമേരിക്കയുടെ യുദ്ധ വിമാനങ്ങള്‍ പസഫിക് സമുദ്രത്തിന് കുറുകെ പറന്നെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണം. ഉഗ്ര പ്രഹര ശേഷിയുള്ള യു എസ് വ്യോമസേന ബി 2 ബോംബർ വിമാനങ്ങള്‍ അമേരിക്കയിലെ സൈനിക താവളത്തില്‍ നിന്ന് പറന്നുയർന്ന് പസഫിക് സമുദ്രത്തിന് കുറുകെ പോവുകയായിരുന്നു.

യുദ്ധത്തില്‍ അമേരിക്ക കരസേനയെ വിന്യസിക്കില്ലെന്നും ഇറാന്റെ ആണവ കേന്ദ്രങ്ങളെ നിർവീര്യമാക്കാൻ ഇസ്രയേലിന് ഒറ്റക്ക് സാധിക്കില്ലെന്നും നിലവില്‍ ആക്രമണങ്ങള്‍ നിർത്തിവെക്കാന്‍ ഇസ്രായേലിനോട് പറയാനാകില്ലെന്നും ട്രംപ് കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. ഇറാന്റെ ആണവ പദ്ധതികളെ കുറിച്ച്‌ യു എസ് രഹസ്യാന്വേഷണ മേധാവി തുള്‍സി ഗാബാർഡ് ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ച റിപ്പോർട്ടടക്കം തള്ളിക്കൊണ്ടാണ് ട്രംപ് സംസാരിച്ചത്. ഇറാൻ അടുത്തെങ്ങും ആണവായുധം നിർമിക്കില്ലെന്ന റിപ്പോര്‍ട്ടാണ് ട്രംപ് തള്ളിക്കളഞ്ഞത്.

അതിനിടെ ഏത് സാഹചര്യത്തിലും ആണവ പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്- ‘സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ആണവ പദ്ധതി ഉപയോഗിക്കുന്നത് സംബന്ധിച്ച്‌ ചർച്ച ചെയ്യാനും സഹകരിക്കാനും തയ്യാറാണ്. പക്ഷേ ഒരു സാഹചര്യത്തിലും ആണവ പദ്ധതി നിർത്തില്ലെ’ന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയൻ ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവല്‍ മക്രോണിനോട് ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞെന്നാണ് വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തത്.

spot_img

Related Articles

Latest news