തിരുവനന്തപുരം: കേരളത്തെ നടുക്കി കൊലപാതക പരമ്പര. ഉറ്റവരായ അഞ്ചു പേരെ കൊലപ്പെടുത്തിയതായി യുവാവ് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനില്‍ എത്തി പറയുകയായിരുന്നു.അഫാൻ എന്ന ഇരുപത്തിമൂന്നുകാരനാണ് വെളിപ്പെടുത്തല്‍ നടത്തിയത്. അഞ്ചു പേരെ മൂന്ന് വീടുകളിലായാണ് ഇയാള്‍ കൊലപ്പെടുത്തിയതെന്നും വിവരമുണ്ട്. മുത്തശ്ശിയും സഹോദരനും അടക്കം സ്വന്തം കുടുംബത്തിലെ അഞ്ചു പേരെയാണ് കൊലപ്പെടുത്തിയത്. മുത്തശ്ശി സല്‍മാബീവി, സഹോദരൻ അഫ്സാൻ, പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, ഫർസാന എന്നിവരാണ് കൊല്ലപ്പെട്ടത്. മാതാവ് ഷെമി അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.
പേരുമലയില്‍ രണ്ട് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. പാങ്ങോട്ടുള്ള വീട്ടില്‍ യുവാവിന്റെ മുത്തശ്ശി സല്‍മാബീവി(88) യുടെ മൃതദേഹം കണ്ടെത്തി. 13 വയസുള്ള സഹോദരൻ അഫ്സാനെയും പെണ്‍കുട്ടി ഫർസാനയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. എസ്.എൻ. പുരം ചുള്ളാളത്ത് പിതാവിന്റെ സഹോദരൻ ലത്തീഫ്, ഷാഹിദ എന്നിവരെയും കൊലപ്പെടുത്തി. ഇതില്‍ ചിലരെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കല്ലറ പാങ്ങോട്ടെ മുത്തശ്ശിയുടെ വീട്ടിലെത്തിയാണ് ഇയാള്‍ കൊലപാതക പരമ്പരയ്ക്ക് തുടക്കമിട്ടത്. സല്‍മാബീവിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷം എസ്.എൻ. പുരം ചുള്ളാളത്തെ പിതാവിന്റെ സഹോദരന്റെ വീട്ടിലെത്തി രണ്ടു പേരെ വെട്ടിക്കൊന്നു. തുടർന്നാണ് പേരുമലയിലെ വീട്ടിലെത്തി സഹോദരനെയും പെണ്‍കുട്ടിയെയും കൊലപ്പെടുത്തിയത്.
ഇയാളുടെ പിതാവ് റഹിം വിദേശത്താണ്. രണ്ടു ദിവസം മുമ്പ് മുത്തശ്ശിയുടെ സ്വർണമാല വില്‍ക്കാനായി യുവാവ് ചോദിച്ചിരുന്നുവെന്ന് സൂചനകളുണ്ട്. ഇതു കൊടുക്കാത്തതിന്റെ പ്രകോപനത്തിലാണ് യുവാവ് കൊലപാതക പരമ്പര നടത്തിയെന്ന് പറയപ്പെടുന്നു.
പ്രതി പിതാവിന്റെ കൂടെ വിദേശത്തായിരുന്നു. വിസിറ്റിംഗ് വിസയില്‍ പോയി തിരിച്ചു വന്നതാണ് .മാതാവ് കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. വെഞ്ഞാറമൂട് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് അനിയൻ അഫ്സാൻ. കൊലപാതകത്തിന് ശേഷം പ്രതി ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട ശേഷമാണ് പോലീസ് സ്റ്റേഷനിലേക്ക് പോയി കുറ്റം ഏറ്റുപറഞ്ഞത്.
വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ പരിധിയില്‍പ്പെട്ട പേരുമല പേരാവൂർ സ്വദേശി അഫാൻ വൈകീട്ട് 6.20-നാണ് സ്റ്റേഷനില്‍ എത്തിയത്. ഇയാള്‍ നല്കിയ വിവരമനുസരിച്ച് സ്വന്തം വീട്ടില്‍ അനിയനെയും പെണ്‍സുഹൃത്തിനെയും മരിച്ച നിലയില്‍ കണ്ടെത്തി. പിന്നീടാണ് മറ്റു രണ്ട് വീടുകളിലുമായി മൂന്നു പേരെ കൂടി കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. വൈകീട്ട് നാലു മണിയോടെയാണ് ഇയാള്‍ ഈ ക്രൂരകൃത്യം നടത്തിയതെന്നു കരുതുന്നു.
ഇയാള്‍ എലിവിഷൻ കഴിച്ചുവെന്ന് പറഞ്ഞതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.