ചെന്നൈ : തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നടനും ടിവികെ അദ്ധ്യക്ഷനുമായ വിജയ്യുടെ രാഷ്ട്രീയ പര്യടനം നിർത്തി വച്ചു.ടിവികെ നേതാക്കളുടെ അടിയന്തര ഓണ്‍ലൈൻ യോഗത്തിന് ശേഷമാണ് തീരുമാനം എടുത്തത്. അതേസമയം കരൂർ അപകടത്തില്‍ മരിച്ചവരുടെ കുടംബത്തിന് 20ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരിക്കുകയാണ് വിജയ്. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു. വിജയ്യെ തിടുക്കത്തില്‍ അറസ്റ്റ് ചെയ്യില്ലെന്നാണ് ധാരണ. നാളെ കോടതിയില്‍ വിഷയം ഉന്നയിച്ചേക്കും.
സംഭവത്തിന് പിന്നാലെ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി തമിഴ് താരങ്ങളായ കമല്‍ഹാസനും രജനികാന്തും. കരൂരില്‍ നിന്നുള്ള വാർത്തകള്‍ ഞെട്ടലും ദുഃഖവും ഉണ്ടാക്കുന്നതായി നടൻ കമല്‍ ഹാസൻ എക്സില്‍ കുറിച്ചു. “എന്റെ ഹൃദയം വിറയ്ക്കുന്നു. തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ട നിഷ്കളങ്കരായ ആളുകളുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്താൻ വാക്കുകളില്ല.”- അദ്ദേഹം കൂട്ടിച്ചേർത്തു. രക്ഷപ്പെട്ടവർക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കണമെന്നും ദുരിതബാധിതർക്ക് അർഹമായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം തമിഴ്നാട് സർക്കാരിനോട് അഭ്യർഥിച്ചു.
സംഭവത്തില്‍ രജനികാന്തും അഗാധമായ ദുഃഖം രേഖപ്പെടുത്തി. “കരൂരിലുണ്ടായ സംഭവത്തില്‍ നിഷ്കളങ്കരായവരുടെ ജീവൻ നഷ്ടപ്പെട്ട വാർത്ത ഹൃദയഭേദകമാണ്. ദുരന്തം അതീവ ദുഃഖമുണ്ടാക്കുന്നു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനം.”- രജനികാന്ത് എക്സില്‍ കുറിച്ചു.
ദുരന്തത്തില്‍ നിലവില്‍ 39 പേർ മരിച്ചതായാണ് ഔദ്യോഗിക റിപ്പോർട്ട്. ഇതില്‍ 17 പേർ സ്ത്രീകളാണ്. നാല് ആണ്‍കുട്ടികളും അഞ്ച് പെണ്‍കുട്ടികളും മരണപ്പെട്ടു. 35 പേരുടെ മൃതദേഹമാണ് നിലവില്‍ തിരിച്ചറിഞ്ഞിട്ടുളളത്. ഇവരില്‍ 28 പേരും കരൂർ സ്വദേശികളാണെന്നാണ് റിപ്പോർട്ട്. എന്നാല്‍ പരിപാടിക്കിടെ സംഘർഷമുണ്ടായതോടെ നടനും ടിവികെ നേതാവുമായ വിജയ് മടങ്ങിയത് വിവാദമായിരിക്കുകയാണ്.