സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്സിന്‍ 250 രൂപ

ദില്ലി : കൊവിഡ് വാക്സിന്‍ ഡോസിന് 250 രൂപ നിരക്കില്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ആശുപത്രികളിലെ സേവന നിരക്കായ 100 രൂപയടക്കമാണ് ഇത്. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കുത്തിവെയ്പ്പ് സൗജന്യമായിരിക്കും.

തിങ്കളാഴ്ച രണ്ടാംഘട്ട കുത്തിവെയ്പ്പ് തുടങ്ങാനിരിക്കെ രജിസ്ട്രേഷനുള്ള മാര്‍ഗരേഖ കേന്ദ്രം പുറത്തിറക്കി. അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്കും നാല്‍പ്പത്തിയഞ്ച് വയസ്സിന് മുകളില്‍ പ്രായമുള്ള രോഗബാധിതരായവർക്കുമാണ് രണ്ടാംഘട്ടത്തില്‍ വാക്സിന്‍ എടുക്കാന്‍ അവസരം.

മൂന്ന് തരത്തില്‍ കുത്തിവെപ്പിനായി രജിസ്റ്റര്‍ ചെയ്യാനാകും. ആരോഗ്യസേതു ആപ്പിലൂടെയോ കോവിന്‍ ആപ്പിലൂടെയോ സ്വന്തമായി രജിസ്റ്റര്‍ ചെയ്യാം. താല്‍പര്യം അനുസരിച്ച്‌ വാക്സിന്‍ കേന്ദ്രവും സമയവും ഇതിലൂടെ തെരഞ്ഞെടുക്കാനാകും. വാക്സിന്‍ കേന്ദ്രത്തില്‍ നേരിട്ട് ചെന്ന് രജിസ്റ്റര്‍ ചെയ്യാമെന്നതാണ് രണ്ടാമത്തെ രീതി. ഇതോടൊപ്പം ആശ വര്‍ക്കര്‍മാരുടെയും മറ്റ് രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകര്‍ വഴിയും രജിസ്റ്റര്‍ ചെയാനാകും. കുത്തിവെപ്പിനെത്തുന്നവര്‍ തിരിച്ചറിയല്‍ രേഖകള്‍ കരുതണം.

രോഗികളായ നാല്‍പ്പത്തിയഞ്ച് വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ ഡോക്ടറുടെ സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതു വരെ എഴുപത് ശതമാനം ആരോഗ്യപ്രവര്‍ത്തകര്‍ക്കും രണ്ട് ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. ആയുഷ്മാന്‍ ഭാരത് എംപാനല്‍ സ്വകാര്യ ആശുപത്രികള്‍, കേന്ദ്രസ‍ര്‍ക്കാര്‍ ആരോഗ്യപദ്ധതിയിലെ സ്വകാര്യ ആശുപത്രികള്‍, സംസ്ഥാന സ‍ര്‍ക്കാര്‍ ആരോഗ്യപദ്ധതിയിലെ ആശുപത്രികള്‍ എന്നിവയിലൂടെ കുത്തിവെപ്പ് നല്‍കും.

രണ്ടാം ഘട്ടം മാര്‍ച്ച്‌ ഒന്നിന് തുടങ്ങാനിരിക്കെ ക്യാബിനെറ്റ് സെക്രട്ടറി രൗജീവ് ഗൗബ വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ഇന്ന് ചര്‍ച്ച നടത്തി. കൊവിഡ് കേസുകള്‍ വീണ്ടും കൂടി വരുന്ന സംസ്ഥാനങ്ങള്‍ ജാഗ്രതയില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു.

മീഡിയ വിങ്സ്

spot_img

Related Articles

Latest news