മുക്കം: കറുത്തപറമ്പ് അങ്ങാടിയിൽ റോഡ് മുറിച്ച് കടക്കുമ്പോൾ വാഹനമിടിച്ചു മരിച്ച നൂറോട്ട് പെരച്ചൻ്റെയും, ജോലി സ്ഥലത്ത് കുഴഞ്ഞ് വീണു മരിച്ച നൂറോട്ട് കാഞ്ഞിരക്കുയ്യൻ ആലിയുടെയും വേർപ്പാട് ഗ്രാമത്തിൻ്റെ നൊമ്പരമായി മാറി. അടുത്തടുത്ത ദിവസം വിടപറഞ്ഞ ഉററ സുഹൃത്തുക്കളേയോർത്ത് അനുശോചന യോഗത്തിൽ പലരും നെടുവീർപ്പിടുന്നത് കാണാമായിരുന്നു.
ഇരുവരും കോൺഗ്രസ് പ്രവർത്തകരും, കർഷക തൊഴിലാളികളുമായിരുന്നു. ആലി കറുത്തപറമ്പ് മഹല്ല് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.
റബ്ബർ എസ്റ്റേറ്റ് പ്ളാൻ്റേഷനിൽ വിദഗ്ദരായ പെരച്ചനേയും, ആലിയേയും അന്വേഷിച്ച് വിദൂരസ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ എത്താറുണ്ട്. കറുത്തപറമ്പ് അങ്ങാടിയിലെ നിറസാന്നിധ്യമായിരുന്ന ഇരുവരും നാട്ടിലെ കല്യാണം, മരണം, അനുശോചന യോഗങ്ങൾ, മറ്റ് പൊതു പ്രശനങ്ങളിൽ ഇടപ്പെടുകയും സഹായിക്കുകയും ചെയ്യുന്നതിൽ മുൻപന്തിയിലായിരുന്നു. പള്ളി, മദ്രസ്സകളിലെ എല്ലാ വിശേഷ പരിപാടികളിലും ആല്യാക്കയുടെ നേതൃത്വം മറക്കാനാവാത്ത അനുഭവമായിരുന്നു.
അടുത്ത കാലത്ത് കറുത്തപറമ്പിലെത്തുന്നവരെ ആദ്യമായി ചായക്ക് ക്ഷണിക്കുന്നത് ആല്യാക്കയായിരിക്കും അത്രയും സ്നേഹവും, അനുകമ്പയും ഓരോരുത്തരോടും ഉണ്ടായിരുന്നു.
അനുകമ്പയുടെ രാഷ്ട്രീയക്കാരായിരുന്നു പെരച്ചേട്ടനും, ആല്യാക്കയും അവർ വിശ്വസിച്ചിരുന്ന പ്രസ്ഥാനത്തിന് വേണ്ടി ആത്മാർത്ഥ പോരാളികളായി തന്നെ നിലകൊണ്ട്. കക്ഷി, രാഷ്ട്രീയ, ജാതി, മതഭേതമന്യേ എല്ലാവരോടും സ്നേഹത്തോടും, തുറന്ന മനസ്സോടും കൂടി അവർ നിലകൊണ്ടു.
കറുത്തപറമ്പ് അങ്ങാടിയിൽ നടന്ന സർവ്വകക്ഷി അനുശോചനയോഗത്തിലെ ജനപങ്കാളിത്തം ഇരുവരുടെയും പെട്ടെന്നുള്ള ഈ വിയോഗം മററുള്ളവർക്ക് ഹൃദയവേദന സൃഷ്ടിച്ചത് കൊണ്ടും, അവരോടുള്ള അതിരറ്റ സ്നേഹവും കൊണ്ടായിരിക്കാം.
അനുശോചന യോഗത്തിൽ വാർഡ് മെമ്പർ ഷാഹിന ടീച്ചർ അധ്യക്ഷത വഹിച്ചു.
എം.ടി.അശ്റഫ് അനുശോചന പ്രമേയമവതരിപ്പിച്ചു.
കെ.പി.മുഹമ്മദ് മാസ്റ്റർ, എൻ.ശ്രീനിവാസൻ, പി.കെ.സി.മുഹമ്മദ് മാസ്റ്റർ, പൊയിലിൽ ഖാലിദ്, ഇസ്മായിൽ മേച്ചീരി, പി.ടി.അഹമ്മദ് കുട്ടി മാസ്റ്റർ, കെ.പി.സുഭാഷ്, കെ.പി.അബ്ദുറഹൂഫ്, വി.പി.സുബൈർ, മജീദ് പൊയിലിൽ, അമീൻ അടുക്കത്തിൽ, യു.കെ.അബ്ദുൽ മജീദ്, എം.പി.മോണി, മജീദ് കിഴക്ക്പുറത്ത്, വി.പി. ശ്രീധരൻ ,റഫീഖ് തുടങ്ങിയവർ സംസാരിച്ചു.