റോക്കറ്റ് പോലെ കുതിച്ച് സ്വർണ്ണ വില; 63,000 കടന്നു

സംസ്ഥാനത്ത് സർവകാല റിക്കാർഡുകള്‍ തകർത്ത് മുന്നേറുന്ന സ്വർണവില 63,000 രൂപയെന്ന പുതിയ നാഴികക്കല്ലില്‍.പവന് ഒറ്റയടിക്ക് 760 രൂപയും ഗ്രാമിന് 95 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 63,240 രൂപയിലും ഗ്രാമിന് 7,905 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 80 രൂപ വര്‍ധിച്ച്‌ 6,535 രൂപയിലെത്തി.

ജനുവരി 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. തുടർന്ന് 24ന് 60,440 രൂപയായി ഉയർന്ന് സർവകാല റിക്കാർഡിലെത്തി. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടിയിരുന്നു.

ഈ മാസം ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. മൂന്നിന് 320 രൂപ ഇടിഞ്ഞെങ്കിലും പിന്നീട് വീണ്ടും കുതിച്ചു. ചൊവ്വാഴ്ച ഒറ്റയടിക്ക് 840 രൂപയും ഇന്ന് 760 രൂപയും ഉയരുകയായിരുന്നു. ഒരു മാസത്തിനിടെ ഏകദേശം 6,400 രൂപയാണ് വര്‍ധിച്ചത്.

ആഗോള വിപണിയിലെ ചലനങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2,844 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുമെന്ന യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരി വിപണി ഇടിഞ്ഞിരുന്നു. പിന്നാലെ ചൈനയുടെ മറുപടി ചുങ്ക പ്രഖ്യാപനം കൂടി എത്തിയിരുന്നു. തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറിയതാണ് വില ഉയരാന്‍ കാരണം.അതേസമയം, വെള്ളിവിലയും കുതിച്ചുയർന്നു. ഗ്രാമിന് രണ്ടുരൂപ വർധിച്ച്‌ 106 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

spot_img

Related Articles

Latest news