യുവതിയുടെ സമ്മതപ്രകാരം ഇരുവരുടേയും സ്വകാര്യ ദൃശ്യങ്ങള്‍ ആണ്‍ സുഹൃത്ത് പകര്‍ത്തി, വീഡിയൊ കണ്ടത് ഫോണ്‍ നോക്കിയ മറ്റൊരാള്‍, 21 കാരി ടെറസില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു

 

അഹമ്മദാബാദ്: ആണ്‍സുഹൃത്തിൻ്റെ ഫോണില്‍നിന്ന് സ്വകാര്യവീഡിയോ ചോർന്നതുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ചന്ദ്‌ഖേദയില്‍ 21 വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ പൊലീസ് കേസെടുത്തു.യുവതിയുടെ ആണ്‍സുഹൃത്തായിരുന്ന മക്വാന, എച്ച്‌. റാബറി എന്നിവര്‍ക്കെതിരേയാണ് പൊലീസ് കേസെടുത്തത്. ഇതില്‍ മക്വാനയെ അറസ്റ്റ് ചെയ്തതായും ഒളിവില്‍പോയ രണ്ടാമത്തെയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

യുവതിയും മക്വാനയും രണ്ടുവര്‍ഷത്തോളം അടുപ്പത്തിലായിരുന്നുവെന്ന പൊലീസ് പറയുന്നു. യുവതിയുടെ സമ്മതത്തോടെയാണ് ആണ്‍സുഹൃത്ത് ഈ വീഡിയോകള്‍ ചിത്രീകരിച്ചതെന്നും പൊലീസ് പറഞ്ഞു. അടുത്തിടെ ഇയാളും മറ്റൊരു സുഹൃത്തും ഒരു കാര്‍ കൊണ്ടുവരാന്‍ പോയിരുന്നു. ഇവിടെവെച്ചാണ് റാബറി എന്നയാളെ പരിചയപ്പെടുന്നത്. ഇവിടെവെച്ച്‌ മക്വാനയുടെ മൊബൈല്‍ഫോണ്‍ വാങ്ങിനോക്കിയപ്പോഴാണ് മക്വാനയും യുവതിയും ഒരുമിച്ചുള്ള നഗ്നവീഡിയോ റാബറി കണ്ടത്. ഉടന്‍തന്നെ ഇയാള്‍ ഈ വീഡിയോകളെല്ലാം സ്വന്തം ഫോണിലേക്ക് അയച്ചു. ഒപ്പം യുവതിയുടെ നമ്പറും കൈക്കലാക്കുകയും ചെയ്തു.

ശേഷം യുവതിയെ വിളിച്ച്‌ ആണ്‍സുഹൃത്തിനൊപ്പമുള്ള നഗ്നവീഡിയോ തന്റെ കൈയിലുണ്ടെന്ന് പറഞ്ഞ് ഇയാള്‍ ഭീഷണിപ്പെടുത്തി. വീഡിയോ കാണണമെങ്കില്‍ ഒരു ഹോട്ടലിലേക്ക് വരാനും ആവശ്യപ്പെട്ടു. ഇതോടെ 21-കാരിയും സുഹൃത്തായ യുവതിയും ഇവരുടെ ഭര്‍ത്താവും ഹോട്ടലിലെത്തി പ്രതിയെ കണ്ടു. എന്നാല്‍, വീഡിയോ കാണിച്ചശേഷം ഇയാള്‍ അവിടെനിന്ന് സ്ഥലംവിട്ടു.

പിന്നാലെ ആണ്‍സുഹൃത്തായ മക്വാന 2500 രൂപ ആവശ്യപ്പെട്ട് യുവതിക്ക് വാട്‌സാപ്പ് സന്ദേശം അയച്ചു. പണം തരാമെന്ന് പറഞ്ഞ് യുവതി ഇയാളെ വിളിച്ചുവരുത്തി. തുടര്‍ന്ന് പണം നല്‍കിയ യുവതി ഫോണില്‍നിന്ന് സ്വകാര്യവീഡിയോകള്‍ നീക്കംചെയ്യാന്‍ ആണ്‍സുഹൃത്തിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ അതിന് തയ്യാറായില്ല. ഇതോടെ യുവതിയും സുഹൃത്തും പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് പൊലീസിന്റെ സാന്നിധ്യത്തില്‍ മക്വാന ഫോണില്‍നിന്ന് വീഡിയോ നീക്കംചെയ്തു. ഇതിനുശേഷം എല്ലാവരും തിരികെപോവുകയും സുഹൃത്തിൻ്റെ വീട്ടിലെത്തിയ യുവതി ജീവനൊടുക്കുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

spot_img

Related Articles

Latest news