സംസ്ഥാനത്ത് ജൂലായ് 22 മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യബസ് സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധനയുമായി സംബന്ധിച്ച് ഈ മാസം 29-ന് വിദ്യാര്‍ഥി സംഘടനാ നേതാക്കളും ബസ് ഉടമകളും സംയുക്തമായി ഗതാഗത സെക്രട്ടറിയുമായി ചര്‍ച്ച നടത്താനും തീരുമാനമായി.
പിസിസി ഒരു മാസത്തേക്ക് മാറ്റിവെയ്ക്കാനും ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റുകള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് നിയമപരമായി തടസമില്ലെങ്കില്‍ സ്റ്റാറ്റസ് കോ തുടരാനും ചർച്ചയില്‍ തീരുമാനമായി. വിദ്യാര്‍ഥികളുടെ കണ്സഷന് കാര്യത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമായി നിജപ്പെടുത്തുന്ന തരത്തില്‍ ആപ്പ് സംവിധാനം 45 ദിവസത്തിനുള്ളില്‍ നിലവില്‍വരുന്ന തരത്തില്‍ തീരുമാനമുണ്ടാക്കാനും ധാരണയായി.
ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സംയുക്ത സമിതി ഭാരവാഹികളായ ഹംസ എരിക്കുന്നവന്‍, ടി. ഗോപിനാഥന്, ഗോകുലം ഗോകുല്‍ദാസ്, കെ.കെ. തോമസ്, ബിബിന്‍ ആലപ്പാട്,കെ.ബി. സുരേഷ് കുമാര്‍, ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.