മുംബയ്: മലേഗാവ് സ്ഫോടനക്കേസിലെ ഏഴ് പ്രതികളെയും വെറുതെ വിട്ടു. പ്രോസിക്യൂഷന് ഗൂഢാലോചന തെളിയിക്കാനാകാത്ത സാഹചര്യത്തിലാണ് മുംബയിലെ പ്രത്യേക എൻഐഎ കോടതി പ്രതികളെ വെറുതെ വിട്ടത്.പ്രതികള്‍ക്കെതിരെ യു എ പി എ നിയമം ചുമത്താനാകില്ലെന്നും കോടതി അറിയിച്ചത്. 17 വർഷത്തിനുശേഷമാണ് കേസില്‍ വിധിയുണ്ടായിരിക്കുന്നത്.
2008 സെപ്തംബർ 29നാണ് മലേഗാവിലെ മാർക്കറ്റില്‍ സ്ഫോടനമുണ്ടായത്. കേസില്‍ ആദ്യഘട്ടത്തില്‍ എട്ട് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. അത് പിന്നീട് എഴ് പ്രതികളായി ചുരുങ്ങുകയായിരുന്നു. ബിജെപി മുൻ എംപി പ്രഗ്യാസിംഗ് ഠാക്കൂർ, സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥനായിരുന്ന ലഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത്, റിട്ട. മേജർ രമേശ് ഉപാദ്ധ്യായ്, അജയ് രാഹികർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുല്‍കർണി എന്നിവരെയാണ് വെറുതെ വിട്ടത്. സ്ഫോടനത്തില്‍ ആറ് പേരാണ് മരിച്ചത്. നൂറിലേറെ പേർക്ക് പരിക്കേറ്റിരുന്നു.
തിരക്കേറിയ മാർക്കറ്റിനടുത്ത് ബൈക്കില്‍ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. വർഗീയ സംഘർഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ മലേഗാവില്‍ റംസാൻ മാസത്തില്‍ സ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നായിരുന്നു എൻഐഎ കണ്ടെത്തിയത്. ഭീകര വിരുദ്ധ സേന (എടിഎസ്) അന്വേഷിച്ച കേസ് 2011ലാണ് എൻഐഎ ഏറ്റെടുത്തത്. 323 സാക്ഷികളില്‍ 37 പേർ കൂറുമാറിയിരുന്നു.