നാട്ടിക: ഓപ്പറേഷൻ കാപ്പയുടെ ഭാഗമായി ഗുണ്ടാലിസ്റ്റില്‍പ്പെട്ട രണ്ട് യുവതികളെ നാടുകടത്തി. വലപ്പാട് കരയാമുട്ടം സ്വദേശി ചിക്കവയലില്‍ വീട്ടില്‍ സ്വാതി (28), വലപ്പാട് സ്വദേശി ഇയ്യാനി വീട്ടില്‍ ഹിമ (25) എന്നിവരെയാണ് കാപ്പ പ്രകാരം ഒരു വർഷത്തേക്ക് നാടുകടത്തിയത്.ഹിമ, സ്വാതി എന്നിവർ മറ്റ് കുറ്റകൃത്യങ്ങളില്‍ ഏർപ്പെടാതിരിക്കാനായി കഴിഞ്ഞ ജൂണ്‍ 16 മുതല്‍ കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി ഓഫീസില്‍ ഒപ്പിടാനായി ഉത്തരവായിരുന്നു. ഈ ഉത്തരവ് ലംഘിച്ച് മരണവീട്ടില്‍ കയറി ആക്രമണം നടത്തിയ കേസില്‍ ഉള്‍പ്പെട്ടതിനെ തുടർന്നാണ് ഇവരെ കാപ്പ നിയമ പ്രകാരം നാടുകടത്തുന്നത്. ഹിമ, സ്വാതി എന്നിവർ വലപ്പാട് പൊലീസ് സ്റ്റേഷനില്‍ കവർച്ചാകേസിലും വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസിലും ഒരു അടിപിടിക്കേസിലും അടക്കം നാല് ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ നല്‍കിയ ശുപാർശയില്‍ തൃശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കറാണ് കാപ്പ പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ഈ വർഷം മാത്രം ഇതുവരെ തൃശൂർ റൂറല്‍ ജില്ലയില്‍ 179 ഗുണ്ടകള്‍ക്കെതിരെയാണ് കാപ്പ പ്രകാരം നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ 57 ഗുണ്ടകളെ ജയിലിലടച്ചു, 122 ഗുണ്ടകളെ നാടുകടത്തുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചു