കോഴിക്കോട്: ബസില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതിക്കെതിരെ കേസെടുത്ത് പോലീസ്.വടകരയില്‍ താമസിക്കുന്ന ഷിംജിത മുസ്തഫയ്ക്ക് (35) എതിരെയാണ് മെഡിക്കല്‍ കോളജ് പോലീസ് കേസ് എടുത്തത്. ഭാരതീയ ന്യായ സംഹിത(ബിഎൻഎസ്) 108 പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയത്. പത്തു വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഷിംജിത ഒളിവിലാണെന്നാണ് റിപ്പോർട്ടുകള്‍. ഇവർക്കായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി. ദീപക്കിൻ്റെ അമ്മ കന്യക നല്കിയ പരാതിയിലാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഇന്നലൊയാണ് കന്യക കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതി മെഡിക്കല്‍ കോളജ് സബ് ഡിവിഷൻ എസിപി ഓഫിസില്‍ ലഭിച്ചത്. ഇതുപ്രകാരമാണ് കേസ് എടുക്കുന്നതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. മെഡിക്കല്‍ കോളജ് എസ്ഐ വിആർ അരുണിനാണ് അന്വേഷണ ചുമതല. അന്വേഷണത്തിൻ്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് ദീപക്കിൻ്റെ വീട്ടിലെത്തി മാതാപിതാക്കളായ ചോയിയുടെയും കന്യകയുടെയും മറ്റു ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി.
ദൃശ്യങ്ങള്‍ പകർത്താൻ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനൊപ്പം യുവതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാൻ സൈബർ പോലീസിൻ്റെ സഹായവും തേടിയിട്ടുണ്ട്. ബസ് യാത്രയ്ക്കിടെ ഉണ്ടായ സംഭവം വടകര പോലീസിനെ അറിയിച്ചിരുന്നതായി യുവതി അവകാശപ്പെട്ടിരുന്നു.
എന്നാല്‍ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര ഇൻസ്പെക്ടർ വ്യക്തമാക്കിയതോടെ യുവതിയുടെ വാദം പൊളിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വിമർശനം ശക്തമായതോടെ യുവതി തൻ്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തിരിക്കുകയാണ്. അതേസമയം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം നോർത്ത് സോണ്‍ ഡിഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥാണ് ആവശ്യപ്പെട്ടത്.
യുവതിക്കെതിരായ കേസ് നടത്തിപ്പില്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് ഓള് കേരള മെൻസ് അസോസിയേഷൻ പ്രസിഡൻ്റ് വട്ടിയൂർക്കാവ് അജിത് കുമാർ ദീപക്കിൻറെ മാതാപിതാക്കളെ സന്ദർശിച്ച ശേഷം അറിയിച്ചു. വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കണം. വിദേശത്തായിരുന്ന യുവതി വീണ്ടും വിദേശത്തേക്കു കടക്കാതിരിക്കാനാണ് ലുക്ക് ഔട്ട് നോട്ടിസിന് ആവശ്യമുന്നയിക്കുന്നത്. ഇതിനായി അഡ്വ.ശ്രീജിത്ത് വഴി ഹൈക്കോടതിയില്‍ ഹർജി നല്‍കും.

