കൊല്ലം നീണ്ടകരയില്‍ കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് മുഖ്യമന്ത്രിയും മന്ത്രി ഷിബു ബേബി ജോണും ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടത്. ഗൗതം കൃഷ്ണയെ കാണാതായി പതിനൊന്നാം ദിവസമാണ് മുഖ്യമന്ത്രി എത്തുന്നത്. ഗൗതമിന്‍റെ അമ്മ രേഷ്മയുമായി മുഖ്യമന്ത്രി സംസാരിച്ചു. കടുംബത്തെ മുഖ്യമന്ത്രി ആശ്വസിപ്പിക്കുകയും വേണ്ട സഹായങ്ങളെല്ലാം നല്‍കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
കുടുംബങ്ങളുമായി സംസാരിച്ച ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി കുടുംബത്തിനും സംഭവിക്കാന്‍ പാടില്ലാത്ത ദുരന്തമാണ് ഗൗതമിന്റെ കുടുംബത്തിന് ഉണ്ടായിരിക്കുന്നതെന്ന് പ്രതികരിച്ചു. തിരച്ചില്‍ തുടരുകയാണെന്നും, ഇതുവരെയും നടക്കാത്ത വിധത്തിലുള്ള തിരച്ചിലാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതികൂലമായ സാഹചര്യങ്ങള്‍ കൊണ്ടുമാത്രമായിരുന്നു തിരച്ചില്‍ നടക്കാതെ പോയത്. ബാക്കിയുള്ള ദിവസങ്ങളിലെല്ലാം തിരച്ചില്‍ നടന്നിരുന്നു. പരമാവധി എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ചാണ് തിരച്ചില്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഭരണകൂടത്തോടല്ലേ പ്രതിഷേധിക്കാൻ സാധിക്കൂ, അവരുടെ അമർഷത്തില്‍ തെറ്റ് കാണുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, വിഴിഞ്ഞത്ത് കടലില്‍ കാണാതായ ജോണിനായുള്ള തെരച്ചില്‍ തുടരുന്നതിനിടെ, പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ പുല്ലുവിളയിലെ ജോണിന്റെ വീട്ടില്‍ നേരിട്ടെത്തി മന്ത്രിമാർ. ആഭ്യന്തരമന്ത്രി മേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂറും, എംഎല്‍എ വിന്‍സെന്റുമടക്കമാണ് വീട്ടിലെത്തിയത്. ഇന്ന് രാവിലെ 10.45 ഓടെയാണ് സംഘം ജോണിന്റെ വീട്ടിലെത്തുന്നത്. ജോണിനെ കാണാതായി പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിമാര്‍ വീട്ടിലെത്തുന്നത്.
മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തില്‍ സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവും, വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ജോണിന്റെ മക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിമാരുടെ സന്ദര്‍ശനം. വീട്ടിലെത്തിയ മന്ത്രിമാരുടെ സംഘം കുടുംബാംഗങ്ങളുമായി സംസാരിക്കുകയും അവർക്ക് പറയാനുള്ളത് കേള്‍ക്കുകയും ചെയ്തു. പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തിരച്ചില്‍ തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കടലില്‍ കാണാതായാല്‍ തിരച്ചില്‍ നടത്തുന്നതിന് മാർഗ്ഗരേഖ ഉടൻ പുറത്തിറക്കുമെന്നും മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തുമെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു. കടുംബത്തൻ വേണ്ട എല്ലാ സഹായവും സർക്കാർ നല്‍കുമെന്നും രമേശ് ചെന്നിത്തല ഉറപ്പ് നല്‍കിയ ശേഷമാണ് മടങ്ങിയത്.

