ലിസ്ബണ്‍: പോർച്ചുഗീസ് ഫുട്ബോള്‍ താരം കെവിൻ കാസ്ട്രോ (25) മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ശനിയാഴ്ച പോർച്ചുഗലില്‍ നടന്ന പ്രീ സീസണ് സൗഹൃദ മത്സരത്തിനിടെയാണ് കെവിൻ കുഴഞ്ഞുവീണത്.ടോപ് ഡിവിഷൻ ടീമായ എസ്ട്രെല ദ ഡ അമദോറയും മൂന്നാം ഡിവിഷൻ ക്ലബ്ബായ റയല്‍ സ്പോർടും തമ്മിസായിരുന്നു മത്സരം. റയല്‍ സ്പോർടിന്റെ താരമായിരുന്നു കെവിൻ.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ കുഴഞ്ഞുവീണ കെവിന് ഗ്രൗണ്ടില്‍ വൈദ്യസഹായം നല്കി. ഡിഫ്രിബിലേറ്റർ ഉപയോഗിച്ച് ജീവൻ വീണ്ടെടുക്കാൻ മെഡിക്കല്‍ സംഘം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചു. മരണവിവരം ലിബ്സണ്‍ ഫുട്ബോള്‍ അസോസിയേഷൻ സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയയില്‍ അനുശോചന കുറിപ്പും പങ്കുവച്ചിട്ടുണ്ട്.
മരണകാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. പോർച്ചുഗലിലാണ് ജനിച്ചതെങ്കിലും കെവിൻ വളർന്നത് ഇംഗ്ലണ്ടിലെ നോർഫോക്കിലാണ്. സ്പോർട്ടിംഗ് അക്കാഡമിയിലൂടെ കരിയർ ആരംഭിച്ചു. 2021ല്‍ ഇംഗ്ലീഷ് ക്ലബ് വെസ്റ്റ് ബ്രോം ആല്‍ബിയോണിലെത്തി. ആഴ്സണലിനെതിരായ കാരബാവോ കപ്പ് മത്സരത്തിലാണ് അരങ്ങേറ്റം കുറിച്ചത്.തുടർന്ന് ബെല്‍ട്ടണ്‍ ആല്‍ബിയോണ്ഡ, ഗേറ്റ്സ്ഹെഡ്, നോട്ട്സ് കൗണ്ടി തുടങ്ങിയ ക്ലബുകള്‍ക്കായി കളിച്ചു. 2023ല്‍ വെസ്റ്റ് ബ്രോം വിട്ടു. തുടർന്ന് യോർക്ക് സിറ്റി, ചിപ്പൻഹാം ടൗണ്‍, ഈസ്റ്റ്ബേണ്‍ ബറോ എന്നീ ഇംഗ്ലീഷ് ക്ലബുകള്‍ക്കായി കളിച്ചു. അടുത്തിടെയാണ് പോർച്ചുഗലിലേക്ക് തിരിച്ചെത്തി റയല്‍ സ്പോർട് ക്ലബില്‍ ചേർന്നത്.

