സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്‌പോർട്ട് തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരണം. ദാമോദര മേനോന്റെ സഹോദരൻ കരുണാകരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമ്മാവനുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്ന് ദാമോദര മേനോന്റെ അനന്തിരവളുടെ ഭർത്താവ് വിശദമാക്കി. ഫോട്ടോയില്‍ ഉള്ളത് ബന്ധുവാണെന്ന് 90 ശതമാനം ഉറപ്പുണ്ട്. വാർത്തകളുടെ അടിസ്ഥാനത്തില്‍ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ലെന്നും ദാമോദര മേനോന്റെ അനന്തിരവളുടെ ഭർത്താവ് പ്രതികരിച്ചു.
കരുണാകര മേനോന്റെ കരുമത്രയിലെ വീട്ടിലെത്തി പൊലീസ് വിവരം തിരക്കിയിരുന്നു. 40 വർഷങ്ങള്‍ക്ക് മുമ്പാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയതെന്നാണ് ബന്ധുക്കള്‍ വിശദമാക്കുന്നത്. പാലക്കാട് സ്വദേശിനിയെ അദ്ദേഹം അവിടെവെച്ച് വിവാഹം കഴിച്ചു. ഇവർക്ക് രണ്ട് മക്കളുണ്ട്. നിലവില്‍ ഒരു അപകടത്തില്‍പ്പെട്ട് ചികിത്സയിലാണ് അദ്ദേഹം. നാട്ടിലെ വീട്ടുകാരുമായി ഇദ്ദേഹം നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഒരു മാസം മുമ്പും വീട്ടിലേക്ക് വിളിച്ചിരുന്നതായി സഹോദരൻ പറഞ്ഞു.

