മലപ്പുറത്തെ പതിനേഴുകാരിയുടെ മരണത്തില്‍ കരാട്ടെ അധ്യാപകനെ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തി

മലപ്പുറം:പതിനേഴുവയസുകാരിയുടെ മരണത്തില്‍ കരാട്ടെ അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. ഊർക്കടവ് സ്വദേശിയും കരാട്ടെ അധ്യാപകനുമായ വി.സിദ്ദീഖ് അലിയെ (43) പോക്സോ നിയമപ്രകാരം വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രതി മറ്റു പെണ്‍കുട്ടികളെയും പീഡിപ്പിച്ചിരുന്നുവെന്നും വേറെ രണ്ട് പോക്സോ കേസുകളില്‍ പ്രതിയാണെന്നും മരിച്ച പെണ്‍കുട്ടിയുടെ സഹോദരിമാർ വെളിപ്പെടുത്തിയിരുന്നു.

ഇയാള്‍ക്കെതിരെ പോക്സോ കേസ് നല്‍കാനിരിക്കെ ആയിരുന്നു പെണ്‍കുട്ടിയെ ചാലിയാറില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് പരാതി. പെണ്‍കുട്ടി ഒരിക്കലും ജീവനൊടുക്കില്ലെന്നും കടുത്ത മനപ്രയാസമുണ്ടായിരുന്നെങ്കിലും നീതിക്കായി പോരാടാൻ അവള്‍ തീരുമാനിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞു.പീഡനത്തേക്കുറിച്ച്‌ ഇയാളോട് ചോദിച്ചപ്പോള്‍ ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് തെറ്റുപറ്റിപ്പോയെന്ന് ഏറ്റു പറഞ്ഞതായും സഹോദരിമാർ വെളിപ്പെടുത്തി. അതേസമയം, ആരോപണ വിധേയനായ കരാട്ടെ അധ്യാപകൻ ഒരു പോക്സോ കേസില്‍ അറസ്റ്റിലാവുകയും പിന്നീട് റിമാൻഡിലാവുകയും ചെയ്തിരുന്നതായാണ് വിവരം. ഈ കേസില്‍ ഇയാള്‍ പിന്നീട് പുറത്തിറങ്ങി. താൻ നേരിട്ട പീഡനങ്ങളേക്കുറിച്ച്‌ പെണ്‍കുട്ടി കോഴിക്കോട്ടെ ശിശുക്ഷേമ ഓഫിസിലേക്ക് പരാതി അയച്ചിരുന്നു. ഇത് കൊണ്ടോട്ടി പൊലീസിനു കൈമാറിയതിനെ തുടർന്ന് അവർ മൊഴിയെടുക്കാൻ വന്നെങ്കിലും പെണ്‍കുട്ടി സംസാരിക്കാവുന്ന അവസ്ഥയിലായിരുന്നില്ലെന്നു പറയുന്നു. പത്താം ക്ലാസില്‍ മികച്ച മാർക്കോടെ വിജയിച്ച പെണ്‍കുട്ടി, പ്ലസ് വണ്ണില്‍ പഠനം ഇടയ്ക്കു നിർത്തിയിരുന്നു.

ഇതിനിടെയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ പെണ്‍കുട്ടിയെ കാണാതായത്. പിന്നീട് രാത്രി എട്ടു മണിയോടെ ചാലിയാർ പുഴയില്‍ വെള്ളത്തില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അധികം വെള്ളമില്ലാത്ത ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹത്തില്‍ മേല്‍വസ്ത്രം ഉണ്ടായിരുന്നില്ല. ഒരു ചെരിപ്പു മാത്രമാണ് മൃതദേഹത്തില്‍നിന്ന് കണ്ടെത്തിയത്.

ജീവനൊടുക്കിയെന്ന് കരുതാവുന്ന അവസ്ഥയിലല്ല പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിതെന്നാണ് കുടുംബാംഗങ്ങളും നാട്ടുകാരില്‍ ചിലരും പറയുന്നത്.തിങ്കളാഴ്ച രാത്രി എട്ടോടെയാണ് വീടിനു സമീപത്തെ പുഴയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 6 മണി മുതല്‍ കാണാതായ പെണ്‍കുട്ടിക്കായി ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെ പുഴയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന ദിവസം, അപരിചിതരായ രണ്ടുപേരെ കുട്ടിയെ കണ്ടെത്തിയ സ്ഥലത്തിനു സമീപം കണ്ടിരുന്നു.അയല്‍വാസികളില്‍ ചിലർ അടുത്തേക്കു ചെന്നപ്പോള്‍ മുഖംനല്‍കാതെ ബൈക്ക് ഓടിച്ചുപോയതു സംശയത്തിന് ആക്കം കൂട്ടുന്നതായും ബന്ധുക്കളുടെ പരാതിയില്‍ ചൂണ്ടിക്കാട്ടി. പഠനത്തില്‍ മിടുക്കിയായിരുന്ന കുട്ടി കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുണ്ട്. പാഠ്യേതര വിഷയങ്ങളിലും സജീവമായിരുന്നു.

പെണ്‍കുട്ടിയുടെ സഹോദരിമാർ പറയുന്നത്..

അവളെ ഇത്രയും പിടിച്ചുകുലുക്കിയ സംഭവം നടക്കുന്നത് ഇക്കഴിഞ്ഞ സെപ്റ്റംബർ 15-ാം തീയതിയാണ്. അന്ന് കരാട്ടെ പഠിപ്പിക്കുന്ന സാറിനെ കാണാൻ പോയപ്പോള്‍ അയാള്‍ അവളെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. ആ സംഭവത്തിനു ശേഷം അവള്‍ വളരെ വിഷമത്തിലായിരുന്നു. കഴിഞ്ഞ മൂന്നു വർഷത്തോളമായി ഇയാള്‍ അവളെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്ന് അതു കഴിഞ്ഞാണ് ഞങ്ങള്‍ അറിയുന്നത്.

ഇവളെ മാത്രമല്ല, കരാട്ടെ പഠിക്കാൻ വന്നിരുന്ന എല്ലാ പെണ്‍കുട്ടികളെയും ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു. കരാട്ടെയുടെ പാഠങ്ങളാണെന്ന് വിശ്വസിപ്പിച്ച്‌ ഇയാള്‍ പല ആഭാസങ്ങളും നടത്തിയിരുന്നതായി ഇവളിലൂടെയാണ് ഞാൻ അറിയുന്നത്. പിന്നീട് ഞങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ഇയാള്‍ക്കെതിരെ നിലവില്‍ രണ്ട് പോക്സോ കേസുകള്‍ ഉള്ളതായി അറിഞ്ഞത്.

കരാട്ടെ ക്ലാസില്‍ ചേരുന്ന സമയത്തുതന്നെ ഇയാള്‍ ചില കാര്യങ്ങള്‍ പറയും. ഞാൻ നിങ്ങളുടെ ഗുരുവും ദൈവമാണെന്നും, നിങ്ങളുടെ ശരീരവും മനസ്സും ഗുരുവിന്റെ തൃപ്തിക്കായിട്ടുള്ളതാണെന്നും ഇയാള്‍ പറഞ്ഞു വിശ്വസിപ്പിക്കും. നിങ്ങളുടെ നെഞ്ചത്തു കൈവച്ചാലാണ് ഗുരുവിനു നിങ്ങളെ അറിയാൻ കഴിയുക, നിങ്ങളെ പൂർണമായും ഗുരുവിനു സമർപ്പിക്കണമെന്നും ആവശ്യപ്പെടും. ഗുരുവിലൂടെ മാത്രമേ നിങ്ങള്‍ക്ക് വിജയമുള്ളൂ എന്നും പറഞ്ഞു വിശ്വസിപ്പിക്കും. എന്നിട്ട്, നിങ്ങള്‍ ഇനി ആരുടേതാണ് എന്ന് അയാള്‍ ചോദിക്കും. ‘മാഷിന്റേതാണ്’ എന്ന് കുട്ടികള്‍ ഒന്നടങ്കം പറയും. ഇയാളുടെ ക്ലാസിലുള്ള മുതിർന്ന കുട്ടികള്‍ ഇങ്ങനെ പറഞ്ഞാണ് പുതുതായി എത്തുന്ന കുട്ടികള്‍ കേള്‍ക്കുന്നത്.

ഇത് ഒരു ഗ്രാമപ്രദേശമാണ്. മാത്രമല്ല, അവിടെ ചേരുന്നതെല്ലാം ചെറിയ കുട്ടികളുമാണ്. ഇവള്‍ തന്നെ എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് കരാട്ടെയ്ക്കു ചേരുന്നത്. താൻ നല്ലൊരു വ്യക്തിയാണെന്നും ചെയ്യുന്ന കാര്യങ്ങളെല്ലാം വിദ്യാർഥികളുടെ ഗുണത്തിനു വേണ്ടിയാണെന്നുമുള്ള ഒരു ഇമേജും ഇയാള്‍ സൃഷ്ടിച്ചുവച്ചിട്ടുണ്ട്. പെണ്‍കുട്ടികളുടെ ദേഹത്ത് തൊടുമ്ബോള്‍ത്തന്നെ അത് മോശമല്ല എന്ന് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. റിലാക്സേഷൻ വർക് എന്നു പറഞ്ഞ് കയറിയിരിക്കുന്നത് ശരീരവളർച്ചയെത്തിയ പെണ്‍കുട്ടികളുടെ ദേഹത്താണ്. അവരുടെ മുൻഭാഗത്തും പിൻഭാഗത്തും ഇയാള്‍ കയറി കിടക്കാറുണ്ട്. തലോടാറുണ്ട്. ചുണ്ടുകളില്‍ പരസ്യമായി ഉമ്മ വയ്ക്കാറുണ്ട്. ഇതെല്ലാം സാധാരണ കാര്യങ്ങളാണെന്ന് വരുത്തിത്തീർക്കുകയായിരുന്നു. തീർത്തും നിസഹായരായ ഒരു കൂട്ടം ജനങ്ങള്‍ക്കു വേണ്ടിയാണ് ഞങ്ങള്‍ സംസാരിക്കുന്നത്

spot_img

Related Articles

Latest news