ടിക്കറ്റില്ലായാത്ര തടഞ്ഞ ടിടിഇയെ ഇതര സംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു

തൃശൂർ:ട്രയിനില്‍ ടിക്കറ്റ് ചോദിച്ച ടിടിഇയെ യാത്രക്കാരൻ തള്ളിയിട്ടുകൊന്നു. എറണാകുളം സൗത്തിലെ ടിടിഇ മഞ്ഞുമ്മല്‍ മൈത്രി നഗറില്‍ കെ.വിനോദ് (48) ആണു കൊല്ലപ്പെട്ടത്.പ്രതി ഒഡീഷ ഗഞ്ചാം ബഡഗോച്ച സ്വദേശി രജനികാന്ത രണജിത്തിനെ (42) ട്രെയിൻ പാലക്കാട്ട് എത്തിയപ്പോള്‍ കസ്റ്റഡിയിലെടുത്തു.എറണാകുളം- പട്ന എക്സ്പ്രസില്‍ വൈകിട്ട് 6.45നു തൃശൂർ മുളങ്കുന്നത്തുകാവ് സ്റ്റേഷനടുത്തുവച്ചായിരുന്നു സംഭവം.

പ്രതി തള്ളിവീഴ്ത്തിയതിനെത്തുടർന്ന് വിനോദ് തൊട്ടടുത്ത ട്രാക്കില്‍ മറ്റൊരു ട്രെയിനിന് അടിയില്‍പെടുകയായിരുന്നുവെന്നാണു നിഗമനം. എസ് 11 കോച്ചില്‍ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത രജനികാന്തയോട് പാലക്കാട്ടെത്തുമ്പോള്‍ ഇറങ്ങണമെന്നു വിനോദ് നിർദേശിച്ചിരുന്നു. ഇതിനുശേഷം ഇദ്ദേഹം വാതിലിനടുത്തെത്തി വെള്ളം കുടിക്കുമ്പോള്‍ പ്രതി തള്ളിയിടുകയായിരുന്നുവെന്നാണു മറ്റു യാത്രക്കാർ നല്‍കുന്ന വിവരം. മദ്യലഹരിയിലായിരുന്ന പ്രതി തങ്ങളെയും ആക്രമിക്കാൻ ശ്രമിച്ചതിനാല്‍ ചങ്ങല വലിക്കാൻ കഴിഞ്ഞില്ലെന്നും ഇവർ പറയുന്നു. പിന്നീട് സഞ്ജു അഗസ്റ്റില്‍, മാജി എന്നീ സഹ ടിടിഇമാരെ വിവരം അറിയിച്ചു. റെയില്‍വേ പൊലീസും ആർപിഎഫും വരുമ്പോള്‍ ഇയാള്‍ കിടക്കുകയായിരുന്നു. എട്ടു മണിയോടെ ഇയാളെ പാലക്കാട് എത്തിച്ചു. 2 വനിതകള്‍ ഉള്‍പ്പെടെ 6 ടിടിഇമാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. റെയില്‍വേ പൊലീസ് പി.ശശികുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. തൃശൂരില്‍നിന്ന് 9 കിലോമീറ്റർ മാറിയാണ് മുളങ്കുന്നത്തുകാവ് സ്റ്റേഷൻ. ഇവിടെനിന്ന് ഒന്നര കിലോമീറ്റർകൂടി കഴിഞ്ഞ് മുളങ്കുന്നത്തുകാവ് ഓവർബ്രിജിനടുത്തു കണ്ടെത്തിയ മൃതദേഹം തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

spot_img

Related Articles

Latest news