കൊവിഡ് മൂന്നാം തരംഗത്തിന് സാദ്ധ്യത; കേരളത്തില്‍ അതീവ ഗുരുതര സാഹചര്യം

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കും.

പ്രാദേശിക തലത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ കൊവിഡ് പ്രതിരോധത്തിനു ഉപയോഗിക്കും. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വാക്‌സിന്‍ എടുത്തവരാണ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്തവരും ഇക്കാര്യത്തില്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരും വാക്‌സിന്‍ എടുത്തവരാണ്.

രണ്ടാമത്തെ ഡോസ് വാക്‌സിന്‍ 3 മാസം കഴിഞ്ഞ് എടുക്കുന്നതാണ് നല്ലതെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്. ഓക്‌സിജന്‍ ലഭ്യതയില്‍ നിലവില്‍ വലിയ പ്രശ്‌നങ്ങളില്ല. സ്വകാര്യ ആശുപത്രികളില്‍ ആവശ്യത്തിനു ഓക്‌സിജന്‍ ലഭ്യമാക്കും. അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.

മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ പഠനം കഴിഞ്ഞവര്‍ക്കു താത്കാലിക രജിസ്‌ട്രേഷന്‍ നല്‍കും.എറണാകുളം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 % കടന്ന പഞ്ചായത്തുകള്‍ ബുധനാഴ്ച മുതല്‍ അടച്ചിടും. എറണാകുളത്തെ മഞ്ഞപ്ര, പാലക്കുഴ, മുനമ്പം പഞ്ചായത്തുകള്‍ അടച്ചിടും. മുനമ്പം ഹാര്‍ബര്‍ പൂര്‍ണമായി അടച്ചിടും.

കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിട്ടി കുടിശിക പിരിവ് 2 മാസത്തേക്കു നിര്‍ത്തും. ബാങ്കുകളുടെ റിക്കവറി പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലത്തേക്കു നിറുത്തണമെന്ന് ആവശ്യപ്പെട്ടും.

സപ്ലൈക്കോ , കണ്‍സ്യൂമര്‍ഫെഡ് എന്നിവയ്ക്കു പുറമേ എന്‍ജിഒകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, അസോസിയേഷനുകള്‍ എന്നിവയ്ക്ക് അംഗീകൃത ദുരിതാശ്വാസ ഏജന്‍സികളായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. നേരിട്ടോ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയോ സഹായം വിതരണം ചെയ്യാം.

വിദേശത്തു പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കു കൂടുതല്‍ സഹായം നല്‍കാന്‍ കഴിയും. അത്തരം ഏജന്‍സികളെക്കുറിച്ച്‌ നോര്‍ക്ക പരിശോധിച്ച്‌ അംഗീകാരം നല്‍കും. സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനയായിരിക്കും സഹായ വിതരണം.

കെ എം എസ് സി എല്‍ , കണ്‍സ്യൂമര്‍ ഫെഡ്, സപ്ലൈകോ തുടങ്ങിയ സ്റ്റേറ്റ് ഗവണ്മെന്റ് ഏജന്‍സികള്‍ക്ക് പുറമേ സ്വകാര്യ ഏജന്‍സികള്‍, എന്‍.ജി.ഒ കള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വിദേശത്ത് രജിസ്റ്റര്‍ ചെയ്ത മലയാളി അസോസിയേഷനുകള്‍ എന്നിവയ്ക്കും ഈ ഘട്ടത്തില്‍ അംഗീകൃത റിലീഫ് ഏജന്‍സികളായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.

ദുരിതാശ്വാസ സഹായങ്ങള്‍ നേരിട്ടോ, സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനയോ, റവന്യൂ/ആരോഗ്യ വകുപ്പുകള്‍ മുഖേനയോ വിതരണം ചെയ്യാവുന്നതാണ്.

സര്‍ക്കാര്‍ ഹോസ്പിറ്റലുകളില്‍ നിലവിലുള്ളത് 2857 ഐസിയു ബെഡുകളാണ്. അതില്‍ 996 ബെഡുകള്‍ കോവിഡ് രോഗികളുടേയും 756 ബെഡുകള്‍ കോവിഡിതര രോഗികളുടേയും ചികിത്സയ്ക്കായി ഉപയോഗിക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ 38.7 ശതമാനം ഐസിയു ബെഡുകള്‍ ആണ് ഇപ്പോള്‍ ബാക്കിയുള്ളത്. സ്വകാര്യ ആശുപത്രികളിലെ 7085 ഐസിയു ബെഡുകളില്‍ 1037 എണ്ണമാണ് കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഇപ്പോള്‍ ഉപയോഗിക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവില്‍ ഉള്ള ആകെ വെന്റിലേറ്ററുകളുടെ എണ്ണം 2293 ആണ്. അതില്‍ 441 വെന്റിലേറ്ററുകള്‍ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായും 185 എണ്ണം കോവിഡേതര രോഗികളുടെ ചികിത്സയ്ക്കായും ഉപയോഗത്തിലാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ മൊത്തം വെന്റിലേറ്ററുകളുടെ 27.3 ശതമാനമാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ളത്. സ്വകാര്യ ആശുപത്രികളിലെ 1523 വെന്റിലേറ്ററുകളില്‍ 377 എണ്ണമാണ് നിലവില്‍ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.

സിഎഫ്‌എല്‍ടിസികളിലെ ബെഡുകളില്‍ 0.96 ശതമാനവും സിഎല്‍ടിസികളിലെ ബെഡുകളില്‍ 20.6 ശതമാനവും ബെഡുകള്‍ ഓക്സിജന്‍ ബെഡുകളാണ്. മെഡിക്കല്‍ കോളേജുകളില്‍ ആകെയുള്ള 3231 ഓക്സിജന്‍ ബെഡുകളില്‍ 1731 എണ്ണമാണ് കോവിഡ് ചികിത്സയ്ക്കായി നീക്കി വച്ചിരിക്കുന്നത്. അതില്‍ 1429 ബെഡുകളിലും രോഗികള്‍ ചികിത്സയിലാണ്. 546 പേര്‍ കോവിഡേതര രോഗികളാണ്. മൊത്തം 3231 ഓക്സിജന്‍ ബെഡുകളില്‍ 1975 എണ്ണവും ഇപ്പോള്‍ ഉപയോഗത്തില്‍ ആണ്.

ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസിനു കീഴിലുള്ള ആശുപത്രികളില്‍ 3001 ഓക്സിജന്‍ ബെഡുകള്‍ ആണുള്ളത്. അതില്‍ 2028 ബെഡുകള്‍ ആണ് കോവിഡ് ചികിത്സയ്ക്ക് നീക്കി വച്ചിരിക്കുന്നത്. അവയില്‍ 1373 ഓക്സിജന്‍ ബെഡുകളില്‍ ഇപ്പോള്‍ രോഗികള്‍ ചികിത്സയിലാണ്. കോവിഡേതര രോഗികളെക്കൂടെ കണക്കിലെടുത്താല്‍ ഈ ആശുപത്രികളിലെ 51.28 ശതമാനം ഓക്സിജന്‍ ബെഡുകളിലും രോഗികള്‍ ചികിത്സിക്കപ്പെടുന്നു.

സ്വകാര്യ ആശുപത്രികളിലെ 2990 ഓക്സിജന്‍ ബെഡുകളില്‍ 66.12 ശതമാനം ഓക്സിജന്‍ ബെഡുകള്‍ ഇതിനോടകം ഉപയോഗത്തിലായിക്കഴിഞ്ഞു. ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കല്‍ ഓക്സിജനില്‍ ചുരുങ്ങിയത് ആയിരം മെട്രിക് ടണ്‍ കേരളത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് കത്തയച്ചിട്ടുണ്ട്.

രണ്ടാം തരംഗത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ ഓക്സിജന്റെ ആവശ്യം വലിയതോതില്‍ വര്‍ധിച്ചിരിക്കുകയാണ്. ഓക്സിജന്റെ സ്റ്റോക്ക് വളരെ വേഗം കുറയുന്നു. ഈ സാഹചര്യത്തില്‍ മതിയായ കരുതല്‍ശേഖരം ഉണ്ടാക്കുന്നതിന് കേന്ദ്രത്തിന്റെ സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

spot_img

Related Articles

Latest news