മൃഗങ്ങള്‍ക്ക് വേണ്ടി കോവിഡ് വാക്‌സിന്‍ പുറത്തിറക്കി റഷ്യ

മോസ്‌കോ: കോവിഡ് വൈറസ് മൃഗങ്ങളിലേയ്ക്കും പടരാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ റഷ്യ. ഇതിന്റെ ഭാഗമായി മൃഗങ്ങള്‍ക്ക് നല്‍കാനുള്ള കോവിഡ് വാക്‌സിന്‍ റഷ്യ പുറത്തിറക്കി. 17,000 ഡോസ് വാക്‌സിന്‍ വിതരണത്തിനൊരുങ്ങി കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

നായ, കുറുക്കന്‍, നീര്‍നായ എന്നീ മൃഗങ്ങളില്‍ നടത്തിയ വാക്‌സിന്റെ പരീക്ഷണം വിജയകരമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൃഗങ്ങള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കുന്നത്.

മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള വാക്‌സിന്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ഫലപ്രദമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേയ്ക്കും തിരിച്ചും വൈറസ് പടരാനുള്ള സാധ്യതയുള്ളതിനാലാണ് വാക്‌സിന്‍ വികസിപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

ജര്‍മ്മനി, ഫ്രാന്‍സ്, മലേഷ്യ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ വാക്‌സിന്‍ വാങ്ങുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് റഷ്യ അറിയിച്ചു. വംശനാശഭീഷണിയുള്ള മൃഗങ്ങളെ സംരക്ഷിക്കുന്നതിനും വൈറസിന്റെ മ്യൂട്ടേഷന്‍ തടയുന്നതിനും വാക്‌സിന്‍ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

കോവിഡ് വ്യാപനത്തിന്റെ ആരംഭ ഘട്ടം മുതല്‍ വൈറസ് മൃഗങ്ങളിലേയ്ക്ക് പകരുമോയെന്ന ആശങ്ക ഉയര്‍ന്നിരുന്നു. വൈറസിന് ജനിതക വ്യതിയാനം സംഭവിക്കുന്ന സാഹചര്യത്തില്‍ മൃഗങ്ങളിലേയ്ക്കും രോഗം വ്യാപിച്ചേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റഷ്യ പുതിയ വാക്‌സിന്‍ പുറത്തിറക്കിയിരിക്കുന്നത്.

spot_img

Related Articles

Latest news