നാദാപുരത്ത് നിന്നും വീണ്ടും പ്രവാസി യുവാവിനെ തട്ടിക്കൊണ്ടു പോയി

നാദാപുരം: നാദാപുരത്ത് നിന്നും വീണ്ടു പ്രവാസി യുവാവിനെ തട്ടിക്കൊണ്ടു പോയി. എളയടത്ത് നടക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റ് കാണാന്‍ എത്തിയ പേരാമ്പ്ര പന്തീരിക്കര സ്വദേശിയായ പ്രവാസി യുവാവിനെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. ഖത്തറില്‍ നിന്നു നാട്ടിലെത്തിയ ചെമ്പോനടുക്കണ്ടിയില്‍ പി.ടി. അജ്‌നാസിനെയാണ് (30) അഞ്ചംഗ സംഘം റാഞ്ചിയത്.

തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ വില്ല്യാപള്ളിയിലെ ഒരു വീട്ടില്‍ നിന്നു പൊലീസ് കണ്ടെത്തി. വീട്ടിലെ യുവാവിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധമുള്ള സംഘമാണു പിന്നിലെന്നാണു പൊലീസ് നല്‍കുന്ന സൂചന. തൂണേരിയില്‍ പ്രവാസി വ്യവസായിയെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് സംഘം നാദാപുരത്തു ക്യാംപ് ചെയ്യുന്നതിനിടയിലാണു വീണ്ടും തട്ടിക്കൊണ്ടുപോകല്‍.

സുഹൃത്തുക്കളായ ആറു പേര്‍ക്കൊപ്പമാണ് അജ്‌നാസ് വോളിബോള്‍ ടൂര്‍ണമെന്റ് കാണാനെത്തിയത്. കളി നടക്കുന്ന സ്ഥലത്തിന്റെ നൂറു മീറ്ററോളം ദൂരെ വാഹനം നിര്‍ത്തിയപ്പോള്‍, അഞ്ചംഗ സംഘമെത്തി വാഹനത്തിന്റെ കാറ്റഴിച്ചുവിട്ട ശേഷം അജ്‌നാസിനെ ബലമായി കാറില്‍ കയറ്റുകയായിരുന്നു. കൂടെയുള്ളവര്‍ ചെറുത്തപ്പോള്‍ മര്‍ദിച്ചു. കുറ്റ്യാടി, എളയടം സ്വദേശികളായ ചിലരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കാറ്റഴിച്ചുവിട്ട വാഹനം ക്രെയിന്‍ ഉപയോഗിച്ചാണ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്.

മീഡിയ വിങ്സ്

spot_img

Related Articles

Latest news