ഉത്തർപ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പിന് ആരംഭം

ഉത്തർപ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പിന് ആരംഭമായി. പടിഞ്ഞാറൻ യുപിയിലെ 58 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പോളിംഗ് നടക്കുക.

ആദ്യഘട്ടത്തിൽ 2.27 കോടി വോട്ടർമാരാണുള്ളത്. പടിഞ്ഞാറൻ യുപിയിലെ11 ജില്ലകളിലെ അൻപത്തിയെട്ട് മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വിധിയെഴുതുന്നത്. ഒമ്പത് മന്ത്രിമാരടക്കം 623 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.

2017ൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 53 സീറ്റുകളും സമാജ് വാദി പാർട്ടിയും ബിഎസ്പിയും രണ്ട് വീതവും, ആർഎൽഡി ഒരു സീറ്റും നേടിയിരുന്നു. കർഷക സമരത്തെ തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ യുപിയിലെ ജനവികാരം അനുകൂലമാകുമെന്ന പ്രതീക്ഷയാണ് എസ്പി- ആർഎൽഡി സഖ്യത്തിനുള്ളത്.

ജാട്ടുകൾ നിർണായക ശക്തിയാകുന്ന ഈ ഘട്ടത്തിൽ ഈ വിഭാഗത്തിൽ നിന്ന് ബിജെപി പതിനേഴ് സ്ഥാനാർത്ഥികളേയും സമാജ്‍വാദി പാർട്ടി – ആർഎൽഡി സഖ്യം 18 സ്ഥാനാർത്ഥികളെയും രംഗത്തിറക്കിയിട്ടുണ്ട്. കർഷകരെ തൃപ്തിപ്പെടുത്താനുള്ള പ്രഖ്യാപനങ്ങളിൽ മത്സരിച്ചാണ് സമാജ്‍വാദി പാർട്ടിയും ആർഎൽഡിയും പ്രകടന പത്രികകൾ പുറത്തിറക്കിയത്.

കർഷക രോഷം തിരിച്ചടിയായേക്കുമെന്ന കണക്കുകൂട്ടലിൽ യോഗിയെ മാറ്റി നിർത്തി അമിത്ഷായാണ് ബിജെപിയുടെ പ്രചാരണത്തിൽ നിറഞ്ഞു നിന്നത്. കർഷകരുടെ കേന്ദ്രമായ മുസഫർ നഗർ അടക്കമുള്ള മണ്ഡലങ്ങളിൽ വീടുവീടാന്തരം കയറിയിറങ്ങി അമിത്ഷാ വോട്ട് തേടിയതിൻറെ കാരണവും മറ്റൊന്നല്ല. വെർച്വൽ റാലികളിലൂടെ മാത്രമാണ് പ്രധാനമന്ത്രിയും സംസാരിച്ചത്. കർഷക രോഷത്തെ മറികടക്കാൻ ക്രമസമാധാനവും അക്രമസംഭവങ്ങൾ അടിച്ചമർത്തിയെന്നതും വോട്ടാക്കാൻ ശ്രമിച്ച്, ചർച്ചയാക്കുകയാണ് ബിജെപി.

spot_img

Related Articles

Latest news