മുംബൈ : ഭാര്യയില്‍ നിന്ന് ഭര്‍ത്താവ് പണം ആവശ്യപ്പെടുന്നത് ഉപദ്രവമല്ലെന്ന വിവാദ ഉത്തരവുമായി വീണ്ടും ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ച്. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതിയുടെ മരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. കേസില്‍ പ്രതിയായ ഭര്‍ത്താവിനെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു.
ഭാര്യയില്‍ നിന്ന് പണം ആവശ്യപ്പെടുന്നത് ഉപദ്രവമല്ലെന്നും ഇന്ത്യന്‍ പീനല്‍കോഡിലെ സെക്ഷന്‍ 498 എ പ്രകാരം ഉപദ്രവമായി കണക്കാക്കാനാകില്ലെന്നും കോടതി വിലയിരുത്തി. കേസില്‍ കുറ്റവിമുക്തനാക്കണമെന്ന പ്രശാന്ത് ജാരെയുടെ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് പുഷ്പ ഗണേദിവാലയുടെ വിവാദ നിരീക്ഷണങ്ങള്‍.
ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്ന് നിരവധി തവണ സ്വന്തം വീട്ടിലേക്ക് യുവതി മടങ്ങിപ്പോയിരുന്നു. എന്നാല്‍ അപ്പോഴൊക്കെ ഇയാള്‍ യുവതിയെ തിരികെ കൊണ്ടു വരികയും ചെയ്തിരുന്നു. ഭാര്യ വീടുവിട്ട് പോകുന്നതിലും താല്‍പര്യം കൂടെ നിര്‍ത്തുന്നതിലായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
ഭാര്യയെ ആശുപത്രിയിലെത്തിക്കുകയും മൃതദേഹം സംസ്‌ക്കാരത്തിനായി പിതാവിന് വിട്ടു കൊടുക്കാന്‍ വിസമ്മതിക്കുകയും ചെയ്തത് ഭാര്യയോടുള്ള സ്‌നേഹക്കൂടുതല്‍ കൊണ്ടാണെന്നാണ് കോടതി നിരീക്ഷിച്ചത്.
1995ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 2004ല്‍ യുവതി ആത്മഹത്യ ചെയ്തു. സ്ത്രീധനത്തിന്റെ പേരില്‍ മകള്‍ നിരന്തരം പീഡനം ഏറ്റുവാങ്ങിയിരുന്നതായി പിതാവ് പരാതി നല്‍കി. തുടര്‍ന്ന് 2008ല്‍ സെക്ഷന്‍സ് കോടതി ജാരെയെ ശിക്ഷിച്ചു.
അമ്മയുടെ മരണസമയത്ത് താന്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും അച്ഛന്‍ അമ്മയെ മര്‍ദ്ദിച്ചിരുന്നുവെന്നും ബലമായി വിഷം കഴിപ്പിച്ചുവെന്നും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് സെഷന്‍സ് കോടതി ഭര്‍ത്താവിനെ ശിക്ഷിച്ചത്.