കരുത്തായി പൊതുമേഖല: കെഎസ്‌ഡിപിക്ക് 15 കോടി ലാഭം

ഒരുവര്‍ഷം കൊണ്ട് കെഎസ്‌ഡിപി നിര്‍മിച്ചത് 42 ലക്ഷം ലിറ്റര്‍ സാനിറ്റൈസര്‍

കോവിഡ് പ്രതിരോധത്തിനുള്ള സംസ്ഥാന ഗവണ്മെന്റിന്റെ പ്രവര്ത്തനങ്ങളില് ആലപ്പുഴയിലെ വ്യവസായ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കല്സ് നടത്തുന്ന ഇടപെടലിന് സമാനതകളില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ 42 ലക്ഷം ലിറ്റര് സാനിറ്റൈസർ കെഎസ്ഡിപി ഉല്പ്പാദിപ്പിച്ചു. സംസ്ഥാന ആരോഗ്യവകുപ്പിനാണ് ഇതിന്റെ ഭൂരിഭാഗവും നല്കിയത്. സ്വകാര്യ കമ്പനികൾ ഈടാക്കുന്നതിന്റെ മൂന്നിലൊന്ന് വിലയ്ക്ക് കെഎസ്ഡിപി സാനിറ്റൈസർ നല്കി.

കെ എസ് ‌ഇ ബി, കെ എസ്‌ ആർ ടി സി, സഹകരണ സ്ഥാപനങ്ങൾ, ഹൈക്കോടതി, ബാങ്കുകൾ, കൺസ്യൂമർ ഫെഡ്, സപ്ലൈകോ, സ്വകാര്യ ആശുപത്രികൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവർക്കും സാനിറ്റൈസർ നല്കി. കെ എസ് ഡി പി ഔട്ലെറ്റ് വഴിയും സാനിറ്റൈസർ വിതരണം ചെയ്തു വരുന്നു. സാനിറ്റൈസർ ഉത്പാദനത്തിന് ആവശ്യമായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ സർക്കാർ സംവിധാനങ്ങളിലൂടെ ലഭ്യമാക്കാനും ശ്രദ്ധിച്ചു.

കൊവിഡ് ചികിത്സയ്ക്കായി ആവശ്യമുള്ള മരുന്നുകൾ ഉൾപ്പെടെ തയ്യാറാക്കുന്നതും സജീവമായി തുടരുകയാണ്. ടാബ്ലെറ്റ് (66.17 കോടി), കാപ്സ്യൂൾ (12.45 കോടി) ഒ ആർ എസ്സ് (13.40 ലക്ഷം പാക്കറ്റ്), ഡ്രൈ സിറപ്പ് (5.7 ലക്ഷം ബോട്ടില്), ഇഞ്ചക്ഷൻ ( 34.50 ലക്ഷം വയൽസ്), ലിക്വിഡ്സ് (25.63 ലക്ഷം ലിറ്റർ) എന്നിങ്ങനെ മരുന്നുകൾ ഉല്പ്പാദിപ്പിച്ചു.

കേരളത്തിലെ ഏക പൊതുമേഖലാ മരുന്ന് നിർമ്മാണ കമ്പനിയാണ് കെഎസ്ഡിപി. ഒരു കാലത്ത് പാരസെറ്റമോള് കമ്പനി എന്ന് തമാശ രൂപേണ വിളിച്ചിരുന്ന സ്ഥാപനം ഇന്ന് കാൻസർ മരുന്ന് ഉൾപ്പെടെ നിർമ്മിക്കാന് സജ്ജമാണ്. 5 വർഷം മുമ്പ് നഷ്ടത്തിലായിരുന്ന സ്ഥാപനം കഴിഞ്ഞ സാമ്പത്തിക വർഷം 15 കോടി രൂപ ലാഭം ഉണ്ടാക്കി. 140 കോടിയെന്ന റെക്കോഡ് വിറ്റുവരവും കൈവരിച്ചു.

സ്വകാര്യ കമ്പനികള് അന്യായ വില ഈടാക്കുന്ന മരുന്നുകൾ സാധാരണ ജനങ്ങൾക്ക് താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കാന് കെ എസ് ഡി പി സഹായിക്കുന്നു. മെഡിക്കൽ കോളേജ് ഉൾപ്പെടെ സര്ക്കാര് ആശുപത്രികളില് ആണ് കെ എസ് ഡി പിയുടെ മരുന്നുകൾ വിതരണം ചെയ്യുന്നത്. കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടാനിരുന്ന സ്ഥാപനമാണ് ഈ നേട്ടങ്ങള് കൈവരിച്ചത്.

ലോകാരോഗ്യ സംഘടന (W.H.O) നിഷ്ക്കര്ഷിച്ച ഫോര്മുല അടിസ്ഥാനപ്പെടുത്തി സാനിറ്റൈസർ ഉല്പാദനം 2020 മാര്ച്ച്‌13 മുതല് ആരംഭിച്ചു. കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്ക്കായി ആരോഗ്യവകുപ്പ് വഴി 11.09 കോടി രൂപയുടെ മരുന്നിനുള്ള ഓര്ഡര് ലഭിച്ചിരുന്നു. ഈ മരുന്നുകൾ സമയ ബന്ധിതമായി നല്കി. മെഡിക്കല് ഡിവൈസ് നിര്മ്മാണം തുടങ്ങുവാനായി ശ്രീ ചിത്ര ഇന്സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല് സയന്സ് ആന്ഡ് ടെക്നോളജിയുമായി കരാറില് ഏര്പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ഇ പി ജയരാജൻ അറിയിച്ചു. പിപിഇ കിറ്റ്, മാസ്ക്, ഗ്ലൗസ് എന്നിവ കെ.എസ്.ഡി.പി വഴി പഞ്ചായത്തുകൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് വിതരണം ചെയ്തുവരുന്നുമുണ്ട്.

spot_img

Related Articles

Latest news