മയക്കു മരുന്ന് ഉപയോഗിക്കുന്ന മക്കളെ കുറിച്ച് വിവരം നല്‍കണമെന്ന് കുവൈറ്റ്; ശിക്ഷിക്കാനല്ല, രക്ഷിക്കാന്‍

കുവൈറ്റ് സിറ്റി: മക്കള്‍ മയക്കു മരുന്നിന് അടിമകളാണെങ്കില്‍ അക്കാര്യം ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാന്‍ മടിയോ പേടിയോ വേണ്ടെന്ന് രക്ഷിതാക്കളോട് ആഹ്വാനം ചെയ്ത് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. മക്കള്‍ക്കെതിരേ മയക്കു മരുന്ന് ഉപയോഗത്തിന് കേസെടുക്കാനോ അവരെ ശിക്ഷിക്കാനോ അല്ലെന്നും പകരം അവരെ മയക്കുമരുന്നിന്റെ പിടിയില്‍ നിന്ന് രക്ഷിക്കാനും പുനരധിവാസത്തിന് വഴിയൊരുക്കാനുമാണ് ഇതെന്നും ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷന്‍സ് ഡയരക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ തൗഹീദ് അല്‍ കന്താരി അറിയിച്ചു.

വീട്ടില്‍ ആരെങ്കിലും മയക്കു മരുന്ന് ഉപയോഗിക്കുന്ന ശീലമുള്ളവരാണെങ്കില്‍ ഒരു കാരണവശാലും അക്കാര്യം മറച്ചുവയ്ക്കരുതെന്നും പകരം സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ മയക്കു മരുന്ന് വ്യാപനത്തെ കുറിച്ചും മയക്കു മരുന്ന് ഉപയോഗത്തിന്റെ അപകടങ്ങളെ കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി അവന്യൂ മാളില്‍ സംഘടിപ്പിച്ച പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ ഡിപ്പാര്‍ട്ട്‌മെന്റാണ് ബോധവല്‍ക്കരണ എക്‌സിബിഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം, മയക്കുമരുന്ന് അന്വേഷണ വിഭാഗം, ഫോറന്‍സിക് വിഭാഗങ്ങള്‍, ഡീഅഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്.

മയക്കു മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട എന്തു സംശയങ്ങളും രക്ഷിതാക്കള്‍ക്ക് അധികൃതരുമായി പങ്കുവയ്ക്കാം. ഇതിനായി എമര്‍ജന്‍സി നമ്പറായ 112ലോ ഡയരക്ടര്‍ ജനറല്‍ ഓഫ് ഡ്രഗ് കണ്‍ട്രോളിന്റെ 1884141 എന്ന നമ്പറിലോ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ ബന്ധപ്പെടാമെന്നും അദ്ദേഹം വ്യക്തമാക്കി. മയക്കു മരുന്നിന്റെ ഉപയോഗം ആളുകളിലുണ്ടാക്കുന്ന അപകടകരമായ പ്രത്യാഘാതങ്ങള്‍, വ്യക്തിക്കും സമൂഹത്തിനും അത് ഏല്‍പ്പിക്കുന്ന പ്രശ്‌നങ്ങള്‍, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ രഹസ്യവിവരങ്ങള്‍ കൈമാറുന്നതിന്റെ സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളാണ് എക്‌സിബിഷനില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

spot_img

Related Articles

Latest news