കെ വി തോമസിൻ്റെ വരവ് തൃക്കാക്കരയിൽ തിരിച്ചടിയായി; സിപിഐ ജില്ലാ സമ്മേളനത്തിൽ വിമർശനം

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെയുള്ള കെ വി തോമസിൻ്റെ വരവ് എൽഡിഎഫിന് തിരിച്ചടിയായെന്ന് വിമർശനം. സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിലാണ് വിമർശനം ഉയർന്നത്. കെ വി തോമസിൻ്റെ വരവ് മുന്നണിക്ക് ഗുണം ചെയ്തില്ല, ഫലം വിപരീതമായി.

എൽഡിഎഫിൻ്റെ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് എതിരായാണ് കെ വി തോമസിൻ്റെ വരവിനെ വോട്ടർമാർ കണ്ടതെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും റിപ്പോർട്ടിൽ വിമർശനമുണ്ട്. എല്ലാ വകുപ്പുകളുടെയും നിയന്ത്രണം മുഖ്യമന്ത്രി കയ്യടക്കി വെക്കുന്നു. ഉന്നത നിയമനങ്ങൾ പോലും മുഖ്യമന്ത്രിയും സിപിഎമ്മും മാത്രം ആലോചിച്ചു ചെയ്യുന്നു. ഇത് മുന്നണി സംവിധാനത്തിന് എതിരാണ്. രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് മന്ത്രിമാരുടെ പ്രവർത്തനത്തിൽ വ്യാപക പരാതിയുണ്ട്. ചെയ്യുന്ന കാര്യങ്ങളെല്ലാം പിഴവായി പോകുന്നു. സിൽവർലൈൻ അടക്കമുള്ള വിഷയങ്ങളിൽ വീഴ്ച സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. റവന്യൂ വകുപ്പിൻ്റെ ഓഫീസ് പ്രവർത്തനം നേരായ രീതിയിൽ നടക്കുന്നില്ലെന്നും റിപ്പോർട്ടിൽ വിമർശനം ഉയർന്നിട്ടുണ്ട്.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയും എറണാകുളം ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു. കോഴിക്കോട് ജില്ലാ സമ്മേളനത്തിലും കാനത്തിനെതിരെ വിമർശനം ഉണ്ടായിരുന്നു. കൊച്ചിയിലെ ഡിഐജി ഓഫീസിലേക്കുള്ള സിപിഐ മാർച്ചുമായി ബന്ധപ്പെട്ട് കാനം സ്വീകരിച്ച നിലപാടിലാണ് വിമർശനം. മാർച്ചിനിടെ പോലീസ് ലാത്തിവീശുകയും അന്നത്തെ മൂവാറ്റുപുഴ എംഎൽഎയായിരുന്ന എൽദോ എബ്രഹാമിന് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ജില്ലാ നേതൃത്വത്തെ കാനം സംരക്ഷിച്ചില്ലെന്നായിരുന്നു മുമ്പ് വിമർശനം ഉയർന്നത്. ഈ സംഭവത്തിലാണ് കാനത്തിനെതിരെ വീണ്ടും വിമർശനം ഉണ്ടായത്.

spot_img

Related Articles

Latest news