വിവാഹവുമായി മഹല്ല് കമ്മറ്റി സഹകരിക്കില്ല, പ്രാഥമിക അം​ഗത്വത്തിൽ നിന്ന് പുറത്താക്കും, ലഹരി കേസിൽ പെടുന്നവർ സൂക്ഷിച്ചോ, ഇത് താക്കീത്

കാസര്‍കോട്: മയക്കുമരുന്ന് ഉപയോഗിക്കുകയോ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി കാസര്‍കോട്ടെ ഒരു മഹല്ല് കമ്മിറ്റി. ലഹരി കേസില്‍ പിടിക്കപ്പെടുന്ന യുവാക്കളുടെ വിവാഹവുമായി മഹല്ല് കമ്മിറ്റി സഹകരിക്കില്ല. കൂടാതെ മഹല്ല് കമ്മിറ്റിയില്‍നിന്ന് പുറത്താക്കുകയും ചെയ്യുമെന്നാണ് പടന്നക്കാട് അന്‍സാറുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളുടെ മുന്നറിയിപ്പ്. ‌

മനുഷ്യ സമൂഹത്തിന് തന്നെ ഭീഷണിയാവുന്ന വിധം ലഹരിക്കടത്ത് അതിരുകടക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് ആദ്യമായി ഒരുസമുദായ ഭാരവാഹികളുടെ നിര്‍ണായകമായ തീരുമാനം. ഇതനുസരിച്ച് അവിവാഹിതരായ ചെറുപ്പക്കാരാണ് പിടിക്കപ്പെടുന്നതെങ്കില്‍ ഇവരുടെ വിവാഹവുമായി മഹല്ല് കമ്മിറ്റി സഹകരിക്കില്ല. വധുവിന്റെ വീട്ടുകാര്‍ക്ക് മഹല്ല് കമ്മറ്റി ലഭ്യമാക്കുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. മഹല്ലിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കുകയും എല്ലാ പരിപാടികളില്‍നിന്നും മാറ്റിനിര്‍ത്തുകയും ചെയ്യും. ഇത്തരം വ്യക്തികള്‍ മരിച്ചാല്‍ ഖബറടക്കത്തിനുശേഷമുള്ള ചടങ്ങുകളില്‍നിന്നും വിട്ടുനില്‍ക്കും.

വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ലഹരി മാഫിയ സജീവമായതോടെ കഴിഞ്ഞ ആഴ്ച നാലുപേരെ മഹല്ലിലെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിതായി മഹല്ലു കമ്മിറ്റി പ്രസിഡന്റ് കുഞ്ഞഹമ്മദ് ഹാജി വ്യക്തമാക്കി. 2018 ല്‍ ലഹരിക്കടത്ത് സജീവമായപ്പോഴാണ് മഹല്ലുകമ്മിറ്റി അത്തരക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ രംഗത്തെത്തിയത്. 580 വീടുകളാണ് കമ്മിറ്റിക്കു കീഴിലുള്ളത്. അന്നു പിടിക്കപ്പെട്ട മഹല്ലിലെ രണ്ട് വ്യക്തികള്‍ക്കെതിരെ നടപടിയെടുത്തായിരുന്നു തുടക്കം. ഇതുവരെ പത്തോളംപേരെ പുറത്താക്കി. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കടുത്ത നടപടി പ്രഖ്യാപിച്ചതോടെ പടന്നക്കാട് ജമാ അത്ത് കമ്മറ്റിക്ക് പോലീസും പിന്തുണയുമായി എത്തി.
കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ പള്ളിയിലെത്തിയാണ് മഹല്ല് കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസ് പിന്തുണ അറിയിച്ചത്. മയക്കുമരുന്ന് ഉപയോഗവും, വില്‍പ്പനയും നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുന്നതിന് മഹല്ല് കമ്മറ്റിയുടെ സഹായം ഭാരവാഹികള്‍ ഉറപ്പു നല്‍കി. ഇതിനൊപ്പം മയക്കുമരുന്നിനെതിരായ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള സഹകരണം പോലീസും വാഗ്ദാനം ചെയ്തു.

spot_img

Related Articles

Latest news